കൊല്ലം: കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് 65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജിനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന 65കാരിയാണ് അതിക്രമത്തിനിരയായത്. വയോധികയെ ക്രൂരമായി ഉപദ്രവിച്ച പ്രതി വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. നാട്ടുകാരാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലം വളയുകയും രണ്ടരകിലോമീറ്ററിനുള്ളിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ഇര പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അനൂജ് പ്രദേശവാസിയല്ലെന്ന് നാട്ടുകാർ പറയുന്നു. ഇരയായ വയോധികയും പ്രതിയെ ഇതിനുമുമ്പ് കണ്ടിട്ടില്ല. പ്രതി ലഹരിക്കടിമയാണെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകുന്നു.


