ട്രെയിന്‍ യാത്രയ്ക്കിടെ ശൗചാലയത്തില്‍ പോയ ഭാര്യയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാനില്ല, ഭര്‍ത്താവിന്റെ അന്വേഷണത്തില്‍ 30 കാരിയെ കണ്ടെത്തിയത് പാളത്തില്‍ മരിച്ച നിലയില്‍

എടപ്പാള്‍: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാര്‍പ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചത്.

ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭര്‍ത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്‌സ്പ്രസില്‍ കയറിയത്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭര്‍ത്താവ് അതുവരെ അനുഗമിച്ചിരുന്നു.

പിന്നീട് മാറി നിന്ന രാജേഷ് ഏറെ സമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങി വരാത്തത് കണ്ട് നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോളാര്‍പ്പേട്ടിനടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടില്‍ നിന്നും ചെന്നെയില്‍ നിന്നുള്ള ബന്ധുക്കളെത്തി റെയില്‍വെ – തമിഴ്‌നാട് പോലീസിന്റെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതശരീരം വ്യാഴാഴ്ച ശുകപുരത്തെത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News