ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നാലുനില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ വസീർ ഹസൻഗഞ്ച് റോഡിലാണ് സംഭവം. പോലീസും എൻ.ഡി.ആർ.എഫ്. സംഘവും സംഭവ സ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. എട്ടോളം പേർ അടിയിയിൽ കുടുങ്ങിക്കിടക്കുന്നതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
വടക്കേ ഇന്ത്യയിൽ നേരത്തെ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെട്ടിടം തകർന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരത്തെ റിപ്പോർട്ട് ചെയ്തത്. ചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം.
നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഭൂചലനത്തിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്ന് അധികൃതരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. വ്യക്തമാക്കുന്നു.