CrimeNationalNews

റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി 100 പവനും രണ്ടരക്കോടിയും കവർന്ന് 29കാരി; സഹായികൾ അറസ്റ്റിൽ

കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി കോടിക്കണക്കിനു രൂപയും 100 പവൻ സ്വർണവും മോഷ്ടിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ പൊന്നേരി മേട്ടുവീഥിയിലെ അരുൺകുമാർ (37), സുഹൃത്തുക്കളായ പ്രവീൺ (32), സുരേന്ദർ (25) എന്നിവരെയാണു രാമനാഥപുരം ഇൻസ്പെക്ടർ പ്രഭാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ രണ്ടു മുഖ്യപ്രതികൾ ഒളിവിലാണ്.

മാർച്ച് 20നു കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരി വീട്ടിൽ തനിച്ചാണു താമസം.

ബിസിനസിൽ സഹായിക്കാനെന്ന പേരിൽ കൂടെച്ചേർന്ന സിങ്കാനല്ലൂർ സ്വദേശി വർഷിണി (29) ഭക്ഷണത്തിൽ ലഹരിമരുന്നു കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച നടത്തി കടന്നുകളയുകയായിരുന്നു. മയക്കംവിട്ടപ്പോൾ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസിൽ പരാതി നൽകി.

രണ്ടരക്കോടി രൂപ നഷ്ടപ്പെട്ടതായാണു പരാതി. ആൺസുഹൃത്ത് അരുൺ കുമാർ, ഡ്രൈവർ നവീൻകുമാർ എന്നിവരുടെ സഹായത്തോടെയായിരുന്നു കവർച്ച. പിടിയിലായ അരുൺകുമാർ 33.2 ലക്ഷം രൂപയും 6 ജോഡി സ്വർണവളകളും സുഹൃത്തുക്കളെ ഏൽപ്പിച്ചതായി മൊഴി നൽകി. ഇതിൽ 31.2 ലക്ഷം രൂപ സേലം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശേഷിച്ച രണ്ടു ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button