വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്റ്റേഷനില്‍ പ്രസവിച്ചു; പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ബെംഗലൂരു:കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്റ്റേഷനില്‍ വെച്ച്‌ പ്രസവിച്ചു.

ബെല്ലാരി ജില്ലയിലെ കമ്ബഌ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനില്‍വെച്ചാണ് 23 കാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബൂത്ത് നമ്ബര്‍ 228 ലാണ് മനില എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് മനിലയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇടപെട്ട് യുവതിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും അവിടെ വെച്ച്‌ പ്രസവിക്കുകയുമായിരുന്നു. യുവതിയെ കൂടുതല്‍ പരിചരണത്തിനായി തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 72 ശതമാനമാണ് പോളിംഗ്. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ ജനം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കാളികളായി.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് പലയിടങ്ങളിലും സമയപരിധി കഴിഞ്ഞാണ് അവസാനിച്ചത്. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ച കഴിഞ്ഞാണ് സജീവമായത്. 58282 പോളിങ്ങ് സ്റ്റേഷനുകളിലും തടസ്സമില്ലാതെ പോളിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം. സംഘര്‍ഷ സാധ്യതയുള്ള 1200 പോളിങ്ങ് ബൂത്തുകളില്‍ സായുധ സേന സുരക്ഷ ഒരുക്കിയിരുന്നു. അന്‍പത് ശതമാനം പോളിങ്ങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്ങ് നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News