വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പത്തനംതിട്ടയിൽ 19 കാരൻ പിടിയിൽ

പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) ആണ് പൊലീസിന്റെ പിടിയിലായത്. 2024 സെപ്റ്റംബർ 22 ന് പകൽ 10 മണിയോടെയാണ് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ആദ്യം ഇയാൾ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും ബലാത്സംഗത്തിന് വിധേയയാക്കി. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇന്നലെയാണ് വെച്ചൂച്ചിറ പൊലീസിന് വിവരം ലഭിച്ചത്.

മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യം പെൺകുട്ടി വിസമ്മതിച്ചു. പിന്നീട് കൗൺസിലിംഗിന് വിധേയയാക്കിയതിന് ശേഷമാണ് കുട്ടി മൊഴി നൽകിയത്. ശിശുസൗഹൃദ ഇടത്തിൽ വച്ച് വിശദമായി മൊഴിയെടുത്ത പൊലീസ്, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായി അന്വേഷണം ഊർജമാക്കിയിരുന്നു. തുടർന്ന് രാത്രി തന്നെ ഇയാളെ കുറുമ്പൻമൂഴിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ നടത്തിയ പൊലീസ്, കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിയും കൈകൊണ്ടു. പ്രതിയേയും വൈദ്യപരിശോധനക്ക് വിധേയനാക്കി. മറ്റ് നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ  വി പി സുഭാഷ്, എ എസ് ഐ അൻസാരി,  എസ് സി പി ഓമാരായ പി കെ ലാൽ, നെൽസൺ, സി പി ഓ അഞ്ജന എന്നിവരാണ് സംഘത്തിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News