അമ്മയ്‌ക്ക് പിന്നാലെ മകളും യാത്രയായി; പാലക്കാട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

പാലക്കാട്: വല്ലപ്പുഴയിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ (35) മകൾ നിഖ (12) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ നിഖ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ ഇളയ മകൾ നിവേദയും (ആറ്) ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമക്കളെയും പരിക്കുകളോടെ കണ്ടെത്തി. ബീനയുടെ ഭർത്താവ് പ്രദീപ് വടകരയിൽ മരപ്പണി ചെയ്യുകയാണ്. രണ്ട് മാസത്തിലൊരിക്കൽ മാത്രമാണ് നാട്ടിലെത്തുന്നത്. പ്രദീപിന്റെ പിതാവ് രാമൻ, മാതാവ് ചന്ദ്രമതി, ഇളയ സഹോദരൻ പ്രജിത്ത്, ഭാര്യ സ്‌നേഹ എന്നിവരും ഈ വീട്ടിൽ തന്നെയാണ് താമസം.

വീടിന്റെ മുകളിലെ മുറിയിലാണ് ബീനയും കുട്ടികളും കിടന്നിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ തീ കത്തുന്നത് കണ്ടത്. തുടർന്നാണ് നാട്ടുകാരുടെ സഹായത്തോടെ മുറി തുറന്ന് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ബീനയും പ്രദീപം തമ്മിൽ പ്രണയ വിവാഹമായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഫോണിൽ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ 2.30ഓടെ ബീന വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കയറി തീകൊളുത്തിയത്. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പൊള്ളലേറ്റു. നിവേദയുടെ പരിക്ക് ഗുരുതരമല്ല. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News