പാലാ അപകടം: അമ്മയ്ക്ക് പിന്നാലെ 12 കാരിയായ മകളും മരിച്ചു, അപകടത്തിൽ മരണം മൂന്നായി

പാലാ അപകടം: അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു, മരണം മൂന്നായി

കോട്ടയം: പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം അന്നമോള്‍ അമ്മ ജോമോള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചപ്പോള്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരു സ്‌കൂട്ടര്‍ യാത്രികയും മരിക്കുകയുണ്ടായി. അന്നമോള്‍ അടക്കം അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്.

കാര്‍ എതിര്‍ദിശയില്‍നിന്നെത്തിയ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ധന്യാ സന്തോഷ് (38), പ്രവിത്താനം അല്ലാപ്പാറ പാലക്കുഴക്കുേന്നല്‍ ജോമോള്‍ സുനില്‍ (35) എന്നിവരാണ് സംഭവ സ്ഥലത്ത് മരിച്ചത്. ജോമോള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന മകള്‍ അന്നമോള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു.

പാലാ- തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിക്കുസമീപം ചൊവ്വാഴ്ച രാവിലെ 9.20-നായിരുന്നു അപകടം. വളവുതിരിഞ്ഞ് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരേവന്ന സ്‌കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജോമോളും മകളും റോഡിന്റെ ഇടതുവശത്തേക്കും ധന്യ സ്‌കൂട്ടറിനൊപ്പം വലതുവശത്തേക്കും വീണു.

അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിയതിന് പാലാ പോലീസ് കേസെടുത്തു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി നെടുങ്കണ്ടം ചെറുവിള ചന്തൂസ് ത്രിജിയെ (24) അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News