ഒരേ പ്രദേശത്ത് 3 ദിവസത്തിനുള്ളിൽ 12 മോഷണങ്ങൾ: അടിവസ്ത്രം ധരിച്ച് നടന്നുപോകുന്നയാളുടെ ദൃശ്യം സിസിടിവിയിൽ, ഭീതിയോടെ ജനം

കായംകുളം:തുടർച്ചയായ 3 ദിവസത്തിനുള്ളിൽ ഒരേ പ്രദേശത്ത് 12 മോഷണങ്ങൾ. വിവിധ വീടുകളിൽ നിന്നായി 60,000 രൂപയും 3 പവന്റെ ആഭരണവും ഇയാൾ മോഷ്ടിച്ചു. എരുവ പത്തിയൂർ പ്രദേശത്താണ് തുടർച്ചയായ ദിവസങ്ങളിൽ മോഷണം നടന്നത്. എരുവ, പത്തിയൂർ പ്രദേശത്തെ സിസിടിവികളിൽ, പാതിരാത്രി അടിവസ്ത്രം മാത്രം ധരിച്ച് ഒരാൾ നടന്നുപോകുന്ന ദൃശ്യം പതി‍ഞ്ഞിട്ടുണ്ട്.

പത്തിയൂർ ലവൽ ക്രോസിനു സമീപം ലൈല ഹോട്ടലിൽ നിന്ന് 43,000 രൂപയും എരുവ കോയിക്കൽപ്പടിക്കൽ ജംക്‌ഷനു പടിഞ്ഞാറ് വരോണിൽ വീടിനോടു ചേർന്ന കട കുത്തിത്തുറന്ന് 10,000 രൂപയും മോഷ്ടിച്ചു. എരുവ ജംക്‌ഷനിൽ ചായക്കട നടത്തുന്ന അയ്യപ്പന്റെ വീട്ടിൽക്കയറി സ്വർണമാലയുടെ പകുതിഭാഗം പൊട്ടിച്ചെടുത്തു.

പത്തിയൂർ ചിറ്റാങ്കരി ലവൽ ക്രോസിനു സമീപം തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽക്കയറി 5000 രൂപയും പത്തിയൂർ കശുവണ്ടി ഫാക്ടറിക്കു സമീപത്തെ വീട്ടിൽനിന്ന് ഇയാൾ 3500 രൂപയും കവർന്നതായി പോലീസ് അറിയിച്ചു. മോഷ്ടാവിനെ പിടികൂടാൻ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ കായംകുളം, കരീലക്കുളങ്ങര സിഐമാരും 7 പോലീസുകാരും ഉൾപ്പെടെ പത്തംഗ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News