കല്പറ്റ: വയനാട് കോൺഗ്രസിൽ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. മുള്ളൻകൊല്ലിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിൽവെച്ചായിരുന്നു മർദനം. മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൈയാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തെ തുടർന്ന് സെമിനാർ നടത്താനായില്ല.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗത്തിനിടയിലായിരുന്നു സംഭവം. എൻ.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതിൽ ഐ.സി. ബാലകൃഷ്ണൻ ഗ്രൂപ്പിനും കെ.എൽ. പൗലോസ് ഗ്രൂപ്പിനും എതിർപ്പുകളുണ്ടായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തർക്കമാണ് ഡിസിസി പ്രസിഡന്റിനെ മർദിക്കുന്ന നിലയിലേക്ക് സ്ഥിതിഗതികൾ എത്തിച്ചത്.
ഏതാനും നാളുകളായി വയനാട് കോൺഗ്രസിൽ ചില അസ്വാരസ്യങ്ങളുണ്ട്. ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനു തമ്മിൽ ഇത്തരത്തിൽ വാക്കുതർക്കം ഉണ്ടായതിന്റെ ഓഡിയോ സന്ദേശവും മുമ്പ് പുറത്തുവന്നിരുന്നു. വാക്കുതർക്കവും കടന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കോൺഗ്രസിന് നാണക്കേടുണ്ടാക്കുന്ന നിലയിലേക്കാണ് വയനാട്ടിൽ കാര്യങ്ങൾ നീങ്ങുന്നത്. തദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഉൾപാർട്ടിപ്പോര് കോൺഗ്രസിന് വയനാട്ടിൽ വലിയ ക്ഷീണം ഉണ്ടാക്കിയേക്കും.

