യു.എസിൽ സ്കൂളിൽ വെടിവയ്‌പ്പ്; നാല് പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

വാഷിങ്ടണ്‍: യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ നിയന്ത്രണവിധേയമാണ് സ്ഥിതി. അക്രമത്തെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചയ്ക്ക് വിട്ടിരുന്നു.

കൊല്ലപ്പെട്ടവരിൽ കുട്ടികളും അദ്ധ്യാപകരുമുണ്ട്. ഇവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല. സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അനുശോചനം രേഖപ്പെടുത്തി.

“തോക്ക് അക്രമം നമ്മുടെ സമൂഹങ്ങളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിൻ്റെ മറ്റൊരു ഭയാനകമായ ഓർമ്മപ്പെടുത്തൽ” എന്നാണ് പ്രസിഡൻ്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് പതിവായിരിക്കുകയാണ്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്ന് പേർക്കും തോക്ക് ഉണ്ട്. സൈനികർ ഉപയോ​ഗിക്കുന്ന റൈഫിളുകൾ പോലും വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ഇളവുകൾ രാജ്യത്തുണ്ട്. ഗൺ വയലൻസ് ആർക്കൈവിൻ്റെ (ജിവിഎ) കണക്കനുസരിച്ച്, ഈ വർഷം മാത്രം രാജ്യത്ത് 384 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്.

ഈ വർഷം 11,557 പേരെങ്കിലും തോക്കാക്രമണത്തിൽ കൊല്ലപ്പെട്ടതായും ജിവിഎ വ്യക്തമാക്കുന്നു. തോക്കുകളുടെ ഉപയോഗത്തിനും വാങ്ങലിനുമുള്ള കർശന നിയന്ത്രണങ്ങളെ ഭൂരിപക്ഷം വോട്ടർമാരും പിന്തുണയ്ക്കുന്നതായി വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു. എന്നാൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഇപ്പോഴും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News