നാസയുടെ താക്കോല്‍സ്ഥാനക്കാരിയായ ഇന്ത്യൻ വംശജ നീല രാജേന്ദ്രയെ പുറത്താക്കി ട്രംപ്

വാഷിങ്ടന്‍: നാസയുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) മേധാവിയും ഇന്ത്യന്‍ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവിനെ തുടര്‍ന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു.

ഡിഇഐ യുഎസ് പൗരന്‍മാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടല്‍. ഇത്തരം സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

കഴിഞ്ഞാഴ്ച നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി നീല രാജേന്ദ്രയെ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് അവരുടെ ജീവനക്കാരെ അറിയിച്ചിരുന്നു. മാര്‍ച്ചില്‍ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് നാസ അവരുടെ ഡൈവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളില്‍ തുടരുകയായിരുന്നു. മാര്‍ച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്‌സലന്‍സ് ആന്‍ഡ് എംപ്ലോയി സക്‌സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു.

നാസയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീല രാജേന്ദ്രയെ നാസയുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡിഇഐ) മേധാവിയായി നിയമിച്ചത്. നാസയില്‍ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും നിയമിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം. ‘സ്പേസ് വര്‍ക്ക്ഫോഴ്സ് 2030’ എന്ന പദ്ധതിയും നീല രാജേന്ദ്രന്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ നികുതിദായകരുടെ പണം പാഴാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിവേചനത്തിന് കാരണമായെന്നാണ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News