ഐഎച്ച്ആര്‍ഡി താത്കാലിക ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഐഎച്ച്ആര്‍ഡി താത്കാലിക ഡയറക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ നിയമിച്ചതില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്.

വി.എ അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ സ്വാധീനത്തിലാണോ അരുണ്‍കുമാര്‍ ഈ പദവിയിലെത്തിയതെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജഡ്ജിയായിട്ടുള്ള ഡി.കെ സിങ് വ്യക്തമാക്കി. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി സര്‍വകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അരുണ്‍ കുമാറിന് ആ യോഗ്യത ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. 2018ലെ യുജിസി മാനദണ്ഡപ്രകാരം ഏഴു വര്‍ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന്‍ നിര്‍ബന്ധമാണ്.

എന്നാല്‍ ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവി നല്‍കിയിരിക്കുന്നതെന്നാണ് കോടതി മനസിലാക്കുന്നത്. ഇക്കാര്യം തീര്‍ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനും എതിരേ കേസുണ്ടായിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. ഈ കേസില്‍ പക്ഷേ അരുണ്‍കുമാറിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

വിഷയത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News