ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ഡി.എം.കെ. ഇത്തവണ നടന്നത് ഒരു ‘ഇൻസ്റ്റഗ്രാം’ തിരഞ്ഞെടുപ്പായിരുന്നുവെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിജയ്‌ക്ക് വോട്ട് ചെയ്യുന്നത് ഒരു ട്രെൻഡായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ മാറ്റിയെന്നും ഇത് മനസ്സിലാക്കുന്നതിൽ തങ്ങളുടെ പാർട്ടി പരാജയപ്പെട്ടുവെന്നും അദ്ദേഹം സമ്മതിച്ചു. തമിഴക വെട്രി കഴകത്തെ (ടി.വി.കെ) പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ഡി.എം.കെ വിമർശിച്ചത്. വർഷങ്ങളായുള്ള ഡി.എം.കെ ബന്ധം ഉപേക്ഷിച്ച് വിജയ്‌ക്കൊപ്പം ചേരുന്ന കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണെന്നും ഇതിൽ അവർ പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ശരവണൻ മുന്നറിയിപ്പ് നൽകി.
ഭരണമുറപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി വിജയ്‌യും ടി.വി.കെ നേതൃത്വവും മുന്നോട്ട് പോവുകയാണ്. കുതിരക്കച്ചവടം ഒഴിവാക്കാനായി ടി.വി.കെ എം.എൽ.എമാരെ നിലവിൽ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ രൂപീകരണത്തിന് ആവശ്യമായ മാന്ത്രിക സംഖ്യ തികയ്ക്കാൻ ബുധനാഴ്ച ടി.വി.കെ ഔദ്യോഗികമായി സി.പി.ഐയുടെ പിന്തുണ തേടി. തള്ളി, തിരുത്തുറൈപ്പൂണ്ടി മണ്ഡലങ്ങളിൽ നിന്നുള്ള രണ്ട് എം.എൽ.എമാരാണ് സി.പി.ഐയ്ക്കുള്ളത്. വെള്ളിയാഴ്ച ചേരുന്ന സി.പി.ഐ നേതൃയോഗം ടി.വി.കെയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. രണ്ട് സീറ്റുകളുള്ള സി.പി.എമ്മും നിലവിൽ കരുതലോടെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, ടി.വി.കെയെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്‌നാട് മുസ്‌ലിം ലീഗ് രംഗത്തെത്തി. ഡി.എം.കെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കുമെന്നും വിജയ്‌യെ പിന്തുണയ്ക്കില്ലെന്നും ലീഗ് വ്യക്തമാക്കി. വാണിയമ്പാടി, പാപനാശം മണ്ഡലങ്ങളിൽ നിന്നായി രണ്ട് എം.എൽ.എമാരാണ് ലീഗിനുള്ളത്. ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെ അടർത്തിയെടുത്ത് ഭരണം പിടിക്കാനുള്ള ടി.വി.കെയുടെ ശ്രമങ്ങൾക്ക് ലീഗിന്റെ ഈ നിലപാട് ചെറിയൊരു തിരിച്ചടിയാണ്. എങ്കിലും അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് നിലവിൽ വിജയ്‌ക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ടി.വി.കെ ക്യാമ്പിന് വലിയ ആശ്വാസം നൽകുന്നു.
ദ്രാവിഡ രാഷ്ട്രീയത്തിലെ മറ്റൊരു വൻശക്തിയായ എ.ഐ.എ.ഡി.എം.കെയിലും നാടകീയ നീക്കങ്ങൾ അരങ്ങേറുന്നുണ്ട്. വിജയ്‌യെ പിന്തുണയ്ക്കണമെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം എം.എൽ.എമാർ ശക്തമായി ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി 35-ഓളം എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ രാജ്യസഭാംഗം സി.വി. ഷണ്മുഖത്തിന്റെ ഓഫീസിൽ രഹസ്യ യോഗം ചേർന്നതായാണ് റിപ്പോർട്ടുകൾ. ഡി.എം.കെയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ വിജയ്‌യെ പിന്തുണയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്. എന്നാൽ പാർട്ടി നേതൃത്വം ഔദ്യോഗികമായി ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെയ്ക്ക് ഇനി വെറും 10 പേരുടെ പിന്തുണ കൂടി മതിയാകും. ഡി.എം.കെ 59 സീറ്റുകളിലേക്കും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളിലേക്കും ഒതുങ്ങിയ ഇത്തവണത്തെ ജനവിധി തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിയാണ്. കോൺഗ്രസിന്റെയും ഇടതുകക്ഷികളുടെയും നിലപാട് വരുന്ന മണിക്കൂറുകളിൽ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.
DMK spokesperson Saravanan Annadurai labeled the TN polls as an “Instagram Election,” admitting the party failed to counter the pro-Vijay trend driven by social media influencers. He accused Congress of “stabbing DMK in the back” by supporting TVK. Meanwhile, Vijay’s party reached out to the CPI for support, while the IUML decided to stick with the DMK alliance. Internal rifts have also surfaced in the AIADMK, with 35 MLAs reportedly favoring support for Vijay to keep DMK out of power.

