കൊവിഡ് വാക്‌സിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്റെ ആദ്യ ഉപയോഗം തുടങ്ങാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകത്തുടനീളം പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തെ കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനായേക്കുമെന്ന് ചൈനയിലെ ഗവേഷകര്‍ അറിയച്ചതിനു പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ യുടെ പ്രതികരണം പുറത്തുവന്നത്.

ലോകത്തെ മിക്ക വാക്‌സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. സുരക്ഷയുടെ കാര്യത്തിലോ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ആഗോള നന്മയായി നിര്‍ദ്ദിഷ്ട വാക്സിന്റെ ലഭ്യത ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നു. പക്ഷേ, നിലവില്‍ വൈറസിന്റെ വ്യാപനം തടയുകയെന്നത് അതുപോലെ തന്നെ പ്രധാനമാണ്. ലോകമെമ്ബാടുമുള്ള പുതിയ കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലായിരിക്കുകയാണെന്ന് മൈക്ക് റയാന്‍ ചൂണ്ടിക്കാട്ടി.

സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാല്‍ 100 ദശലക്ഷം ഡോസ് കൊവിഡ് -19 വാക്സിന്‍ വാങ്ങാന്‍ യു എസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് കമ്പനികളെ അറിയിച്ചിട്ടുണ്ട്. രോഗത്തിന്റെ സാമൂഹിക വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് റയാന്‍ മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, പ്രതീക്ഷിച്ചതിലും നേരത്തെ കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനായേക്കുമെന്നാണ് ചൈനയുടെ നിരീക്ഷണം. അബുദാബിയില്‍ നടക്കുന്ന വാക്‌സിന്റെ അവസാനഘട്ടം പരീക്ഷണങ്ങള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാകുമെന്നും ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം ചൈന നാഷണല്‍ ബയോടെക്ക് ഗ്രൂപ്പ് (സി.എന്‍.ബി.ജി) അറിയിച്ചു. അബുദാബി ആസ്ഥാനമായുള്ള ജി42 ഹെല്‍ത്ത് കെയറുമായി ചേര്‍ന്നാണ് ചൈന കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News