KeralaNews

അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ വൈറലായി വ്യത്യസ്ത പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാന്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ചില പരിഷ്കാരങ്ങള്‍ നടത്തിയ സദാചാര ഗുണ്ടകള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ മറുപടി നല്‍കിയത്. കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം.

ചൊവ്വാഴ്ച വൈകിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് ഒരുമിച്ച്‌ ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ചിന് പകരം ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാണ്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഇതിനിടെയാണ് സദാചാര ഗുണ്ടകള്‍ക്ക് മറുപടിയുമായി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button