EntertainmentFeaturedNews

മലയാളസിനിമ വനിതാ കൂട്ടായ്മയില്‍ നിന്ന് എന്തുകൊണ്ട്‌ രാജിവെച്ചു,വിശദീകരണവുമായി വിധുവിന്‍സന്റ്

തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ളു.സി.സി.യില്‍ നിന്ന് പുറത്തുപോരാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി. സംവിധായികയും സ്ഥാപക അംഗവുമായ വിധുവിന്‍സന്റ്. രാജിക്കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്നത്.

ഡബ്യുസിസിയിലെ പല അംഗങ്ങള്‍ക്കും ഇരട്ടതാപ്പാണ് എന്ന് കുറ്റപ്പെടുത്തുന്ന രാജിക്കത്തില്‍. നടി പാര്‍വ്വതി സ്റ്റാന്റ് അപ് സിനിമയുടെ സ്‌ക്രിപ്റ്റ് വാങ്ങിയ ശേഷം മറുപടി നല്‍കാതെ മാസങ്ങളോളം അപമാനിച്ചു എന്നും പറയുന്നുണ്ട്. വിധു വിന്‍സെന്റ് അവസാനമായി സംവിധാനം ചെയ്ത ചിത്രം സ്റ്റാന്റ്അപിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടനയില്‍ ഉയര്‍ന്ന പ്രശ്‌നങ്ങളാണ് വിധുവിന്റെ രാജിയിലേക്ക് നയിച്ചത് എന്ന് കത്തില്‍ നിന്നും വ്യക്തമാണ്.

വിധു വിന്‍സെന്റിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നങ്ങളും വിഷയങ്ങളുമൊക്കെ സംഘടനക്കുള്ളിലാണ് പറയേണ്ടതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് തന്നെയാണ് WCC യുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും അത് സംഘടനക്കകത്തെ വിഷയം എന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പൊതുവേദികളിലും മാധ്യമങ്ങളിലും സംഘടനയുടെ ശബ്ദമായി മാറിയത്. ആശയപരമായും പ്രവര്‍ത്തനപരമായും ചേര്‍ന്നു പോകാന്‍ കഴിയില്ല എന്നു തോന്നിയ സന്ദര്‍ഭങ്ങളില്‍ പോലും വിശാലമായ ഒരു രാഷ്ട്രീയ അജണ്ടയുടെ അടിത്തറയിലാണ് ഞങ്ങള്‍ നില്ക്കുന്നതെന്ന വസ്തുതയാണ് മുന്നോട്ട് പോകാന്‍ എന്നെ സഹായിച്ചിരുന്നത്. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഒരു താങ്ങായി നിന്ന കൊണ്ട് സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴില്‍ ചെയ്യാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ അറിവില്‍ WCC യുടെ പ്രധാന താല്പര്യം.

വിയോജിപ്പുകള്‍ ഉള്ളപ്പോഴും അത് പൊതുവിടത്തില്‍ ചര്‍ച്ചക്ക് വക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും മേല്പറഞ്ഞ താല്പര്യത്തിന് അത് വിഘാതമായേക്കും എന്നോര്‍ത്തിട്ടാണ്. പക്ഷേ പുതിയൊരു സാഹചര്യത്തില്‍ ഞാന്‍ സംഘടനാ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു ശേഷവും അപവാദ പ്രചരണങ്ങള്‍ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പടച്ചുവിട്ടും എന്നെ പരസ്യമായി വ്യക്തിഹത്യ നടത്താന്‍ ചിലര്‍ മുതിര്‍ന്ന സാഹചര്യത്തിലാണ് ഞാന്‍ താഴെ കൊടുത്തിരിക്കുന്ന രാജിക്കത്ത് പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്. WCC യിലെ ചിലരെങ്കിലും നടത്തുന്ന ഈ നുണപ്രചരണങ്ങള്‍ കൂടുതല്‍ പേരെ ബാധിക്കാനിടയാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞതുകൊണ്ട് കൂടിയാണ് ഒരാഴ്ച മുമ്പ് WCC ക്ക് അയച്ച ഈ കത്ത് ഇവിടെ വെളിപ്പെടുത്തുന്നത്.

പ്രിയ സുഹൃത്തുക്കളെ,

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രേവതി ചേച്ചി വിളിച്ചിരുന്നു. എന്റെ സിനിമയായ സ്റ്റാന്റപ്പിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് WCC അംഗങ്ങള്‍ക്കിടയിലുണ്ടായ അവ്യക്തതകള്‍ നീക്കുന്നതിനായി ഔദ്യോഗികമായ ഒരു വിശദീകരണം മെയ്ല്‍ ആയി അയക്കാമോ എന്നു അന്വേഷിച്ചിരുന്നു. സിനിമയുടെ പണികള്‍ കഴിഞ്ഞ് WCC സുഹൃത്തുക്കളോട് ഇക്കാര്യം നേരിട്ട് സംസാരിക്കണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നമുക്ക് തന്നെ നിയന്ത്രണമില്ലാത്ത സാഹചര്യത്തിലേക്ക് അപ്പോഴേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ആ കാലത്തേ ഓര്‍ത്തെടുക്കുന്നത് വ്യക്തിപരമായി കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും മുറിവ് ഏല്‍പ്പിക്കുകയും ചെയ്യുമെങ്കിലും രേവതി ചേച്ചി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ കത്ത് എഴുതാന്‍ തന്നെ മുതിരുകയാണ്.

രണ്ടാമത്തെ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട പണികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 2017ല്‍ WCC രൂപീകരണം. അതുകൊണ്ട് തന്നെ അന്നുമുതല്‍ ഇന്നുവരെയുള്ള എന്റെ സിനിമാ യാത്രയും WCC ചരിത്രവും ഇഴചേര്‍ന്ന് കിടക്കുന്നു. അതില്‍ എന്റെ യാത്ര മാത്രമേ ഇവിടെ പറയുന്നുള്ളു.

നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പരാതിക്കാരിക്ക് ധാര്‍മ്മിക പിന്തുണ നല്കുന്നതിനൊപ്പം ഇനി ഒരാള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കത്തക്കവണ്ണം ഒരു കാവലാളായിരിക്കുകയും ഒപ്പം സ്ത്രീകളോടുള്ള എല്ലാ തരത്തിലുമുള്ള വിവേചനം അവസാനിപ്പിച്ച് ഒരു സിസ്റ്റര്‍ ഹുഡ് സാധ്യമാക്കി എടുക്കുകയും ചെയ്യുക എന്ന മനോഹരമായ സ്വപ്നമാണ് WCC യില്‍ പങ്കാളിയാകുമ്പോള്‍ നിങ്ങളെ ഏവരേയും പോലെ ഞാനും കണ്ടത്. എന്നെ ഇതിനൊപ്പം കൂട്ടിയതിന് റിമയോടും സജിതയോടുമുള്ള നന്ദി അറിയിക്കട്ടെ.

ആ കാലത്തൊക്കെ പൂര്‍ത്തിയായ ഒരു തിരക്കഥയും കയ്യില്‍ വച്ച് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഞാന്‍. ആ തിരക്കഥയുമായി ബന്ധപ്പെട്ട് റിമ അടക്കമുള്ളവരോട് ചില ചര്‍ച്ചകള്‍ നടത്തിയതും റിമ ചില നിര്‍ദ്ദേശങ്ങള്‍ തന്നതും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. കുറേയധികം പേരെ പ്രസ്തുത പ്രോജക്ടുമായി ബന്ധപ്പെട്ട് കണ്ടെങ്കിലും ഒന്നും വിജയം കണ്ടില്ല.

ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിട്ടായിരുന്നു സിനിമാന്വേഷണങ്ങള്‍ എന്നതുകൊണ്ട് നിത്യജീവിതത്തിന് തന്നെ വളരെ ബുദ്ധിമുട്ടുള്ള സമയം. നിര്‍മ്മാതാക്കളെ കാണാനും സംസാരിക്കാനുമുള്ള ഓരോ യാത്രയും കൂടുതല്‍ കടം വരുത്തിവെച്ചുകൊണ്ടുമിരുന്നു. അങ്ങനെയിരിക്കവേ ആണ് സജിതക്ക് സിനിമ ചെയ്യാന്‍ ഒരു പ്രൊഡ്യൂസറെ കിട്ടുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ആ പ്രോജക്ട് നടന്നില്ല. പ്രൊഡ്യൂസറോട് സജിത എന്റെ കാര്യം പറയുകയും ഞങ്ങളുടെ തന്നെ മറ്റൊരു സ്‌ക്രിപ്റ്റില്‍ അവര്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഏതാണ്ട് ഈ കാലം മുതല്‍ സജിത നേരിട്ടും അല്ലാതെയുമൊക്കെ എന്റെയീ അന്വേഷണങ്ങളുടെ ഭാഗമായിരുന്നു. സ്റ്റാന്റ് അപ്പിന്റെ കഥ സജിത റെഫര്‍ ചെയ്ത നിര്‍മ്മാതാവിന് ഇഷ്ടപ്പെടുകയും അതുമായി ബന്ധപ്പെട്ട പണികള്‍ തുടങ്ങി വയ്ക്കുകയും ചെയ്ത സമയത്താണ് 2018ലെ പ്രളയം. നിര്‍മ്മാതാവിന്റെ ആലുവായിലുള്ള വസ്തുവകകള്‍ മുഴുവന്‍ പ്രളയത്തില്‍ നശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഞങ്ങളുടേതടക്കമുള്ള പ്രോജക്ടുകളില്‍ നിന്ന് പിന്മാറി. എനിക്കതൊരു വലിയ ആഘാതമായിരുന്നു. പ്രോജക്ട് നിന്നു പോകുമല്ലോ എന്നോര്‍ത്ത് ഉത്ക്കണ്ഠപ്പെട്ട് സിനിമയിലെ ചില സുഹൃത്തുക്കളോട് സഹായം ചോദിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ### ### (ഈ പോസ്റ്റില്‍ പേര് പ്രസക്തമല്ലാത്തതു കൊണ്ട് ഒഴിവാക്കുന്നു) നെ കാണുന്നത്. താന്‍ തന്നെ വലിയ ബുദ്ധിമുട്ടിലാണെന്നറിയിച്ച് അദ്ദ്‌ദേഹം കൈമലര്‍ത്തി. മറ്റൊരു ദിവസം ഇതേ കാര്യം അന്വേഷിച്ച് ### ##യെയും വിളിച്ചു.

ചെറിയ തുകയാണ് എനിക്കാവശ്യം എന്നതുകൊണ്ട് ഇതു മുടക്കാന്‍ പറ്റുന്ന ഏതെങ്കിലും നിക്ഷേപകരെ കണക്ട് ചെയ്യാന്‍ പറ്റുമോ എന്നാണ് അന്വഷിച്ചത്. ആ സമയത്ത് അദ്ദേഹം ചില ഓണ്‍ ഗോയിംഗ് പ്രോടക്ടുകളുടെ തിരക്കിലായിരുന്നതുകൊണ്ട് അത് സാധ്യമാവില്ല എന്ന് മനസ്സിലായി. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഒരു നിശ്ചയവുമില്ലാതിരുന്ന സമയം… ആ ദിവസങ്ങള്‍ എങ്ങനെ കഴിഞ്ഞു പോയി എന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ വയ്യ. പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. സിനിമ തന്നെ ഉപേഷിച്ച് മറ്റ് എന്തെങ്കിലും ജോലി നോക്കാം എന്ന് കരുതിയ ദിനങ്ങള്‍ ആയിരുന്നു അത്. ജയരാജ് അടക്കം ഒരുപിടി ആളുകളെ വിളിച്ച് പ്രൊഡക്ഷനില്‍ ഉള്‍പ്പടെ എന്തെങ്കിലും പണികള്‍ കിട്ടാന്‍ സാധ്യത ഉണ്ടോ എന്നുപോലും ചോദിച്ചു.

ഗള്‍ഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാര്‍വ്വതിയെ കാസ്റ്റ് ചെയ്താല്‍ കുറച്ചു കുടി വലിയ ക്യാന്‍വാസില്‍ ഈ സിനിമ നിര്‍മ്മിക്കാം എന്നൊരു നിര്‍ദേശവും അവര്‍ പറഞ്ഞു. പാര്‍വതിയ്ക്ക് തിരക്കഥ നല്‍കി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തില്‍ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാര്‍വതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിര്‍ദ്ദേശ പ്രകാരം പാര്‍വതിയെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഉയരെയുടെ സെറ്റില്‍ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതില്‍ പ്രകാരം പാര്‍വ്വതിയെ ഉയരെയുടെ സെറ്റില്‍ പോയി കണ്ടു.സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

മാസങ്ങള്‍ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോള്‍ അത് ഉപേക്ഷിച്ചു. ഒരു ‘NO’ പറയാന്‍ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാന്‍ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓര്‍ത്തെടുക്കാന്‍ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവന്‍ സംഭരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവര്‍ മുന്നോട്ട് വന്നപ്പോള്‍ ഉണ്ടായ ആശ്വാസം വാക്കുകളില്‍ വിവരിക്കാവുന്നതല്ല. കാര്യങ്ങ ഏതാണ്ട് ശരിയായി വരുന്നു എന്ന് തോന്നി തുടങ്ങിയ സമയത്താണ് ഈ പ്രോജക്ടിലേക്ക് തുക ഇന്‍വസ്റ്റ് ചെയ്യാമെന്നേറ്റിരുന്ന ഒരാള്‍ക്ക് അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അയാള്‍ പ്രോജക്ടില്‍ നിന്നും പിന്മാറിയത്.

പക്ഷേ അപ്പോഴേക്കും ഒരു താരനിരയെയും ടെക്‌നീഷ്യന്‍സിനെയും ഞാന്‍ പ്രോജക്ടിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ പണികള്‍ തുടങ്ങുകയും ഞങ്ങള്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. അതേ സമയം ആവശ്യമുള്ള തുക തികയാതെ സിനിമ തുടങ്ങാന്‍ പറ്റില്ല എന്നതായിരുന്നു അവസ്ഥ. 2019 ജൂണ്‍ മാസത്തില്‍ ഷൂട്ട് തുടങ്ങണം എന്ന നിലക്കാണ് എല്ലാവരുടെയും ഡേറ്റ് വാങ്ങിയിരുന്നത്. ഫ്രാന്റിക്കായി ഞാന്‍ പലരെയും സമീപിച്ചു, വിളിച്ചു. ആ സമയത്ത് സഹായം അഭ്യര്‍ത്ഥിച്ച് അഞ്ജലിയെയും വിളിച്ചു. അഞ്ജലി എനിക്ക് വേണ്ടി കാര്യമായ ചില അന്വേഷണങ്ങള്‍ നടത്തിയതും ചിലരോട് നേരിട്ട് വിളിച്ച് ചോദിച്ചതും ഒരുപാട് നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ .

നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒന്നും വര്‍ക്ക് ആയില്ല. സന്ദീപ് സേനനെയും B ഉണ്ണികൃഷ്ണനെയും വിളിക്കുന്നതും ഈ സമയത്താണ്. B ഉണ്ണികൃഷ്ണന്‍ തനിക്ക് പരിചയമുള്ള ചില നിര്‍മ്മാതാക്കള വിളിച്ചു നോക്കാമെന്ന് പറയുകയും പിന്നീട് ഈ നിര്‍മ്മാതാക്കള്‍ എന്നെ വിളിച്ച് ഉണ്ണികൃഷ്ണന്‍ ഇങ്ങനെയൊരു കാര്യം അന്വേഷിച്ചിരുന്നു എന്നു പറയുകയും ചെയ്തു. മൂന്നോ നാലോ പടങ്ങളുടെ പിന്നാലെയായതുകൊണ്ട് തല്ക്കാലം നിവൃത്തിയില്ല, അടുത്തതിന് സഹകരിക്കാം എന്ന് പറഞ്ഞു. ഇത് ഞാന്‍ ഉണ്ണികൃഷ്ണനെ അറിയിച്ചു. അദ്ദേഹം എന്നെ ഒരു മീറ്റിംഗിലേക്ക് വിളിക്കുകയും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, സ്റ്റോറി ബോര്‍ഡ്, കാസ്റ്റ് & ക്രൂ എന്നിവ നോക്കി ബോധ്യപ്പെട്ട് Viacom മായി ഒരു മീറ്റിംഗ് ശരിയാക്കാം, മുംബെയില്‍ പോയി അവരെ നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടു.

സത്യത്തില്‍ ആ സമയത്ത് മുംബെയില്‍ പോയി വരാനുളള കാശ് ഉണ്ടായിരുന്നില്ല. ചില സുഹൃത്തുക്കളോട് കടം വാങ്ങി തിരക്കഥാകൃത്തും ഞാനും മുംബൈയില്‍ പോവുകയും viacom മായി ബന്ധപ്പെട്ടവരെ നേരില്‍ കാണുകയും ചെയ്തു. ഇതിനിടയില്‍ അഞ്ജലി ഗുര്‍മീതുമായി സംസാരിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ഒരു US ട്രിപ്പ് ഉണ്ടായിരുന്നതുകൊണ്ട് നേരില്‍ കാണാന്‍ കഴിഞ്ഞില്ല. വയാകോമിന് പ്രോജക്ട് ഇഷ്ടപ്പെട്ടുവെങ്കിലും അവരുടെ ഫണ്ട് പ്രോസസംഗിന് കുറച്ച് അധികം സമയം എടുക്കും എന്നതുകൊണ്ടും അപ്പോഴേക്കും എനിക്ക് അഭിനേതാക്കളുടെ ഡേറ്റ് നഷ്ടമാകും എന്നതുംകൊണ്ട് വയാകോമുമായുള്ള തുടര്‍ ചര്‍ച്ചകള്‍ നടന്നില്ല.

ഇതിനിടയില്‍ ഉണ്ണികൃഷ്ണനെ വീണ്ടും വിളിച്ച് ഒന്നും നടക്കും എന്ന് തോന്നുന്നില്ല, വിട്ടേക്കാം എന്ന് അറിയിച്ചു. അടുത്ത ദിവസം ഉണ്ണികൃഷ്ണന്‍ ഫോണില്‍ വിളിച്ച് ആന്റോ ജോസഫുമായി സംസാരിച്ചിട്ടുണ്ടെന്നും നിങ്ങള്‍ നേരിട്ട് കാര്യങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കണമെന്നും പറഞ്ഞു. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ കേട്ട ആന്റോ ജോസഫ് പടം ചെയ്യാമെന്ന് സമ്മതിച്ചു.ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു. ‘നിങ്ങളുടെ WCC യിലെ ദീദിയുടെ മകളുടെ പടത്തിന്റെ കാര്യം ചര്‍ച്ചക്ക് വന്നിരുന്നുവെന്നും നിങ്ങള്‍ ഇത്രയധികം ഇക്കാര്യത്തില്‍ മുന്നോട്ട് പോയതു കൊണ്ട് ഈ പടം തന്നെ ചെയ്യാമെന്ന് വിചാരിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു. സിനിമക്ക് ഒന്നരക്കോടി നല്കാമെന്നും ഒരു കാരണവശാലും ബജറ്റ് കൂടാന്‍ പാടില്ലെന്നും മാത്രമാണ് ആന്റോ ജോസഫ് നിദ്ദേശിച്ചത്. നിര്‍മ്മാണം ആന്റോ ജോസഫെന്നും വിതരണം RD ഇല്യൂ മിനേഷന്‍സ് എന്നുമാണ് ആദ്യം തീരുമാനിച്ചതെങ്കിലും പടം രണ്ടു പേരും സംയുക്തമായി ചെയ്യാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ എന്ന് പറഞ്ഞ് തന്നെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറക്കാം എന്ന് പിന്നീട്അഭിപ്രായപ്പെട്ടതും ആന്റോ ജോസഫ് ആയിരുന്നു.

തിരുവനന്തപുരത്ത് ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ബീനാമ്മയും ദീദിയും സജിത കൂടി സെറ്റിലെത്തിയിരുന്നു. സജിത ഈ സിനിമയില്‍ ഒരു വേഷം ചെയ്തിരുന്നു. പക്ഷേ പിന്നീട് ഞാനറിഞ്ഞു, ദീദിക്ക് വരാന്‍ തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നും ബീനയും സജിതയും നിര്‍ബന്ധിച്ചിട്ടാണ് അവരെത്തിയതെന്നും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ നടക്കുന്നതിനിടയില്‍ ഒരു ദിവസം അഞ്ജലി വിളിച്ചിട്ട് സിനിമാ പണികള്‍ എവിടം വരെയെത്തി എന്ന് അന്വേഷിക്കുന്നതിനിടയില്‍ പിറ്റേ ദിവസം WCC യുടെ ഒരു യോഗം നടക്കുന്നുണ്ടെന്നും വിധുവിന്റെ സിനിമയുടെ കാര്യം ചര്‍ച്ച ചെയ്‌തേക്കുമെന്നും സൂചിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ സിനിമയുടെ നിര്‍മ്മാതാവായി വന്നതില്‍ WCC യില്‍ ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടെന്നും മീറ്റിംഗിനിടയില്‍ വിളിക്കുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും വിശദമായി സംസാരിക്കണമെന്നും അഞ്ജലി പറഞ്ഞു.

എനിക്ക് അന്ന് അത് അത്രകണ്ട് ബോധ്യപ്പെട്ടില്ലെങ്കിലും സംസാരിക്കാമെന്ന് ഞാന്‍ സമ്മതിച്ചു. നമ്മുടെ ഗ്രൂപ്പിലുള്ള പലരും വ്യക്തിപരവും തൊഴില്‍ പരവുമായ പലആവശ്യങ്ങള്‍ക്കുമായി എപ്പോഴും സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണനെന്ന് എനിക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ട് WCC യുടെ ആശയകുഴപ്പം എന്താണെന്ന് എനിക്ക് ശരിക്കും പിടികിട്ടിയിരുന്നില്ല. പിറ്റേ ദിവസം യോഗം നടന്നുവെന്ന് ഞാനറിഞ്ഞു. ആരും ഒരു വിശദീകരണവും ചോദിച്ച് വിളിച്ചില്ല. ഈ മീറ്റിംഗ് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ചിട്ട് ‘വിധുവിന്റെ സിനിമയുമായി ബന്ധപ്പെട്ട് WCC ക്കകത്ത് തന്നെ ചില മുറുമുറുപ്പുകളുണ്ടല്ലോ? നമുക്കൊന്ന് വിശദമായി സംസാരിക്കണം’ എന്നു പറഞ്ഞു. മുറുമുറുപ്പ് എന്തെന്ന് എനിക്കറിയാത്തതുകൊണ്ടും അഥവാ ഉണ്ടെങ്കില്‍ അത് അദ്ദേഹത്തോടല്ല സംഘടനക്കകത്ത് സംസാരിച്ചു കൊള്ളാമെന്നും മറുപടി പറഞ്ഞു..എനിക്കത് അദ്ഭുതമായി, കാരണം ഒരാഴ്ച മുമ്പ് ഇദ്ദേഹം തന്നെയാണ് എന്റെ സെറ്റിലേക്ക് ഒരു ക്രൂവിനെ അയക്കുകയും ഷൂട്ടിംഗ് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതാണ്.

അപ്പോള്‍ പറയാതിരുന്ന ഒരു കാര്യം WCC യുടെ പ്രസ്തുത മീറ്റിംഗ് കഴിഞ്ഞ് 2 ദിവസം കഴിയുമ്പോള്‍ ഫോണ്‍ വിളിച്ച് അന്വേഷിക്കുന്നു. പിന്നീട് സിനിമ പൂര്‍ത്തിയായപ്പോള്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലും WCC യെ ക്വാട്ട് ചെയ്ത് ഇതേ ചോദ്യങ്ങളുണ്ടായി.’ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ ദിലീപിനെ അഭിനയിപ്പിച്ച ആളല്ലേ സ്റ്റാന്റ പ്പിന്റെ നിര്‍മ്മാതാവായിരിക്കുന്നത്? ആ പണമല്ലേ ഈ പണം? WCC യുടെ അനുവാദം വാങ്ങിയിരുന്നോ? ‘ഉയരെയില്‍ സിദ്ദിഖിനൊപ്പം പാര്‍വ്വതി അഭിനയിച്ചതിനെ കുറിച്ച് WCC ക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നോ?… ‘ ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ഡയസിലും പുറത്തുമായി ഉയര്‍ന്നു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി കൊടുത്തുവെന്ന് മാത്രമല്ല ഒരു ചോദ്യവും ഉത്തരമില്ലാതെ അവശേഷിപ്പിച്ചതുമില്ല എന്നാണെന്റെ ഓര്‍മ്മ .

ഇക്കാര്യത്തില്‍ WCCയോട് പറയാനുള്ളത്, B ഉണ്ണികൃഷ്ണന്‍ മലയാളസിനിമാരംഗത്തെ ഒരു തൊഴിലാളി സംഘടനയുടെ നേതാവാണ്. എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും വിതരണക്കാരനും നിര്‍മ്മാതാവുമാണ്. എനിക്ക് ഉണ്ണികൃഷ്ണനെ പരിചയം സിനിമയിലൂടെയല്ല; അതിനൊക്കെ മുന്‍പ് സാഹിത്യ വിമര്‍ശമേഖലകളില്‍ അദ്ദേഹം നടത്തിയിരുന്ന ഇടപെടലുകളോട് സംവദിച്ചാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഞാനറിയുന്ന ഇദ്ദേഹം ഒരു കൊലപാതകിയോ അക്രമിയോ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലിടപെട്ടതിന്റെ പേരില്‍ കോടതി കയറേണ്ടി വരികയോ ചെയ്ത ആളല്ല. ഉണ്ണികൃഷ്ണന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴ കീറി പരിശോധിച്ചതിന് ശേഷമേ അദ്ദേഹത്തോടൊപ്പം തൊഴില്‍ എടുക്കാന്‍ പാടുള്ളൂ എന്ന തിട്ടൂരം ഇറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. (By the way, it would be interesting to see how would that discussion take shape if such a topic put into a discussion in a larger frame, I mean the whole film industry)

മറ്റൊരു പ്രധാന കാര്യം, നമ്മുടെ സംഘടനയില്‍ പെട്ടവര്‍ തന്നെ പല സമയത്തായി പല ആവശ്യങ്ങളുമായി സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണന്‍ എന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ. ബീനാമ്മ അടക്കമുള്ളവര്‍ ഉണ്ണികൃഷ്ണന്റെ സഹായം നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിരുന്ന കാര്യം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സഹായങ്ങള്‍ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ? ട്രേഡ് യൂണിയന്‍ നേതൃത്വത്തിലുള്ള ആളായതുകൊണ്ട് തന്നെ നമ്മുടെ സംഘടനയില്‍പ്പെട്ടവരും തങ്ങളുടെ പരാതികളുമായി അദ്ദേഹത്തെ സമീപിച്ചിട്ടില്ലേ? അതോ ദിലീപിനെ വച്ച് സിനിമ എടുത്തതിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സംഘടനയില്‍ നിന്ന് രാജിവക്കുകയോ അല്ലെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് അയാളുടെ സഹായം വേണ്ടെന്ന് വയ്ക്കുകയോ ചെയ്തിട്ടുണ്ടോ? അഥവാ അങ്ങനെ എന്തെങ്കിലും ചെയ്തിരിക്കണമെന്ന് WCC അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അപ്പോള്‍ എല്ലാവരുടെയും വ്യക്തിപരമായി എന്താവശ്യങ്ങള്‍ക്കും ഇദ്ദേഹത്തെ സമീപിക്കാമെന്നിരിക്കിലും വിധു വിന്‍സന്റ് പരസ്യമായി ഒരു തൊഴില്‍ സഹായം സ്വീകരിച്ചപ്പോള്‍ അത് WCC യോട് ചോദിച്ചിട്ട് വേണം എന്ന് ഉയര്‍ത്തിയ വാദത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വരേണ്യ ധാര്‍ഷ്ട്യം കാണാതിരിക്കാന്‍ ആവില്ല.

ഈ സമൂഹത്തിലെ ഒരു വിഭാഗം ആള്‍ക്കാര്‍ അവര്‍ ജീവിച്ചിരിക്കുവോളം അവരുടെ കഴിവും അര്‍ഹതയും സ്വാഭാവദാര്‍ഢ്യവും മറ്റുള്ളവരുടെ മുന്‍പില്‍ തെളിയിക്കാന്‍ നിര്‍ബന്ധിതരാണ്. ഓരോ തവണയും അവര്‍ എത്ര തന്നെ അത് തെളിയിച്ചാലും ആ ചോദ്യം വീണ്ടും ഉയരും. അക്കൂട്ടത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥയായ ഒരാളാണ് ഞാന്‍ എന്നത്‌കൊണ്ട് അത് ഇന്ന് എന്നെ ആവലാതിപെടുത്തുന്നില്ല. എന്തായാലും നിങ്ങളില്‍ പലരുടേയുമുള്ളിലുള്ള ഇരട്ടത്താപ്പ് എനിക്കില്ലെന്നെങ്കിലും ബോധ്യമാകും എന്ന് കരുതുന്നു.. ഒളിപ്പിച്ചു വക്കാനോ രഹസ്യത്തില്‍ നേടിയെടുക്കാനോ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ എന്റെ ഇത്രയും നാളത്തെ ജീവിതവും പ്രവൃത്തികളും പരസ്യമായി നിങ്ങളുടെ മുന്നില്‍ തുറന്ന് കിടപ്പുണ്ട്, അവസരവാദമോ ഇരട്ടത്താപ്പോ കളിച്ച് എന്തെങ്കിലും നേടിയെടുത്തതിന്റെ ഒരു ചരിത്രവും ഇന്നേ വരെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

ക്ഷമിക്കണം, പറഞ്ഞു വന്നത് മറ്റൊന്നാണ്.

സിദ്ദിഖ് എന്ന നടന്‍ ജയിലില്‍ പോയി പലതവണ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നില്ക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല WCC യെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ് .ആയതിനാല്‍ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ WCC അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ?

ഉയരെ എന്ന സിനിമയില്‍ പാര്‍വ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരില്‍ WCC അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തില്‍ പാര്‍വ്വതിയോട് WCC വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവില്‍ ഇല്ല.

ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച സംവിധായകനും നടനുമായ രഞ്ജിത് -അദ്ദേഹവും പരസ്യമായി മാധ്യമങ്ങളുടെ മുന്നില്‍ ദിലീപ് ഈ കൃത്യം ചെയ്തതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയുകയും ദിലീപിന് എല്ലാവിധ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആയതിനാല്‍ ഇനി മേലില്‍ രഞ്ജിത് തൊട്ടുകൂടാത്തവനാണെന്ന് WCC അംഗങ്ങളോട് പറഞ്ഞിരുന്നോ? ആയതിനാല്‍ ഇനി മേലില്‍ രഞ്ജിത്തിനെ തൊട്ടുകൂടാത്തവനായി പ്രഖ്യാപിക്കുമോ?

WCC അംഗം രമ്യാ നമ്പീശന്റെ സഹോദരന്‍ കൊച്ചിയില്‍ തുടങ്ങിയ DI സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു. ഉദ്ഘാടനം ചെയ്തത് ഉണ്ണികൃഷ്ണനാണെന്നാണ് അറിയാന്‍ കഴിഞ്ഞത് .അപ്പോള്‍ തൊട്ടുകൂടായ്മ ഈ സ്റ്റുഡിയോയ്ക്കു ബാധകമാകുമോ? WC C അംഗങ്ങളോ അവരുടെ ബന്ധുക്കളോ മിത്രങ്ങളോ ഇവരൊക്കെയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ എത്ര ദിവസം മുമ്പ് W CC യെ അറിയിക്കണം? അങ്ങനെ എന്തെങ്കിലും വ്യവസ്ഥകളെ കുറിച്ച് നേരത്തേയോ പിന്നീടോ ചര്‍ച്ച ഉണ്ടായിട്ടുണ്ടോ?

എന്തായാലും
ഞാന്‍ തെരുവ് വിചാരണകള്‍ക്ക് എതിരാണ്; തൊട്ടുകൂടായ്മകള്‍ക്കും സാമൂഹിക, തൊഴില്‍ ബഹിഷ്‌കരണത്തിനും എതിരാണ്. ആ പാത പിന്‍തുടരണം എന്നുള്ളവര്‍ക്ക് അത് ആകാം എന്ന് മാത്രമേ അതിനെ കുറിച്ച് പറയാന്‍ ഉള്ളു. എന്തായാലും വര്‍ഗ്ഗവും ജാതിയും നമുക്കിടയില്‍ വെറും വാക്കുകളല്ല എന്ന് ഉറപ്പാണ്.

ലാല്‍ മീഡിയയിലെ സൗണ്ട് സ്റ്റുഡിയോ ദിലീപിന്റെ കൂടി സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ചതാണ്. അപ്പോ അവിടം തൊട്ടുകൂടാതാവുമോ? അങ്കമാലിയിലെ ദിലീപിന്റെ തീയേറ്ററില്‍ WCC ക്കാരുടെ സിനിമകള്‍ കളിക്കണ്ടാ എന്നു് WCC തീരുമാനിക്കുമോ? ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കും ഈ തൊട്ടുകൂടായ്മ ബാധകമാണോ? അപ്പോള്‍ എവിടം വരെയാണ് അതിന്റെ പരിധി? അസ്പൃശ്യരുടെ ലിസ്റ്റ് നേരത്തേ പ്രഖ്യാപിക്കണം. അങ്ങനെയെങ്കില്‍ ഇപ്പോ ഉണ്ടായിട്ടുള്ളതു പോലെ ആശങ്കയോ ആശയ കുഴപ്പമോ ഉണ്ടാവില്ല. അല്ലാതെ, ചിലര്‍ക്ക് ആകാം ചിലര്‍ക്ക് പറ്റില്ല എന്നാണ് സംഘടന ഉദ്ദേശിക്കുന്നതെങ്കില്‍ അതും വ്യക്തമാക്കാവുന്നതാണ്. ആ ക്ലാസ്സ് സ്വഭാവം വച്ച് കൊണ്ട് ഇത് സിനിമയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണെന്ന് ദയവ് ചെയ്ത് പറയരുത്. നേരത്തേ സോഷ്യല്‍ മീഡിയയില്‍ കേട്ട ആക്ഷേപം പോലെ ലേഡീസ് ക്ലബ്ബന്നോ NGO എന്നോ കോര്‍പറേറ്റ് ഫോറം എന്നോ മറ്റോ പറഞ്ഞുകൊള്ളൂ. ഇക്കാര്യവുമായി ബന്ധപ്പെട്ട് റിമക്ക് ഒരിക്കല്‍ മെസേജ് അയച്ചപ്പോള്‍ പാര്‍വ്വതിക്ക് തെരഞ്ഞെടുക്കാന്‍ ഓപ്ഷനില്ലായെന്നും അഞ്ജലിക്കോ വിധുവിനോ അങ്ങനെയല്ല എന്നും കുറിച്ചു കണ്ടു. അഞ്ജലിക്കും എനിക്കും തെരഞ്ഞെടുപ്പിനുള്ള ഓപ്ഷന്‍ ഒരു പോലെയാണെന്ന് ശരിക്കും നിങ്ങ്ള്‍ കരുതുന്നുുണ്ടോ? അഞ്ജലിയേയും വിധുവിനേയും സമീകരിക്കാന്‍ എന്ത് പ്രത്യയശാസ്ത്ര ടൂളാണ് റിമാ ഉപയോഗിച്ചത് എന്ന് അറിയില്ല. നമ്മള്‍ wcc എന്ന പേരില്‍ ഒരുമിച്ച് നടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായിട്ടുണ്ടെ്ങ്കിലും വര്‍ഗ്ഗ വ്യത്യാസങ്ങള കുറിച്ച് നമ്മുടെ അംഗങ്ങള്‍ക്ക് ഇപ്പോഴുമുള്ള ധാരണ ഇതാണെങ്കില്‍ മറ്റൊന്നും പറയാനില്ല. വര്‍ഷങ്ങളോളം നിര്‍മ്മാതാക്കളുടെ പിറകേ നടന്നിട്ടും സിനിമ എന്ന സ്വപ്നം സാധ്യമാക്കാനാവാത്ത ഈ നാട്ടിലെ കുറേയധികം സിനിമാ മോഹികളില്ലേ? അവരുടെ കൂട്ടത്തില്‍ പെടുന്ന ഒരാളാണ് ഇന്നും ഞാന്‍ .അലച്ചിലും വിശപ്പും വറുതിയും നിരാശയുമൊക്കെ തന്നെയാണ് ഇന്നും ഞങ്ങളുടെ വഴികളിലുള്ളത്. ജന്റര്‍ രാഷ്ട്രീയം മാത്രം പറഞ്ഞതു കൊണ്ടായില്ല, അതിനുള്ളിലെ വര്‍ഗ്ഗ-ജാതി വ്യത്യാസങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ സ്ത്രീ രാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് അസ്ഥിരപ്പെടുത്തതെന്ന് കുറഞ്ഞ പക്ഷം ആലോചിക്കുക എങ്കിലും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയില്‍ നല്ലതായിരിക്കും.

ഇനി പ്രധാന വിഷയത്തിലേക്ക് വരട്ടെ. ഈ സിനിമയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ മോഡറേറ്ററായിരുന്ന പ്രേമചന്ദ്രന്‍ മാഷ് ചോദിച്ചു, ‘ വിധൂ, നിങ്ങളുടെ സംഘടനയില്‍ ദീദിക്ക് നിങ്ങളോട് കടുത്ത പ്രശ്‌നമാണല്ലോ? ഞാന്‍ ദേശാഭിമാനിയില്‍ നിങ്ങളുടെ സിനിമയെപ്പറ്റി ഒരു ലേഖനമെഴുതിയിരുന്നു. ‘അതൊന്നും എഴുതാതിരുന്നു കൂടെ ‘ എന്നാണ് ദീദി ചോദിച്ചത്. എന്താണ് ദീദിയും നിങ്ങളും തമ്മിലെ പ്രശ്‌നം? എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു .

ബാംഗ്ലൂരില്‍ നിന്ന് ഉള്ള ഒരു journalist പറയുന്നു ,അവരോട് ഒരു WCC അംഗം പറഞ്ഞു അത്രേ ‘what vidhu did is wrong’. ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹത്തിന് പോകാനാവാത്തതില്‍ ക്ഷമ ചോദിച്ചു കൊണ്ട് അവരെ വിളിച്ചപ്പോള്‍ ‘ദീദിയുമായി വിധുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് ‘ അവര്‍ ചോദിക്കുന്നു . ദീദി ഒരവസരത്തില്‍ ഒരാളോട്(a credible and reliable person) പറഞ്ഞത്രെ ‘ഞങ്ങള്‍ക്കാര്‍ക്കും ഉണ്ണികൃഷ്ണനോട് ഒരു പ്രശ്‌നവുമില്ല, വിധുവിനോട് മാത്രമേ പ്രശ്‌നമുള്ളൂ എന്ന് ‘ ദീദി പറഞ്ഞ ‘ഞങ്ങള്‍’ ആരാണ്? WCCയോ? ഉണ്ണികൃഷ്ണനോട് ഇല്ലാത്ത എന്തു പ്രശ്‌നമാണ് WCCയിലെ ചില അംഗങ്ങള്‍ക്ക് എന്നോടുള്ളത്?

മകളുടെ സിനിമക്ക് നിര്‍മ്മാതാവാകേണ്ടിയിരുന്ന ആളെ ഞാന്‍ എന്റെ സിനിമയുടെ നിര്‍മ്മാതാവാക്കിയതിന്റെ പരിഭവമാണോ എന്ന് എന്റെ അല്പബുദ്ധി സംശയിച്ചു. പക്ഷേ ഞാനറിയുന്ന ദീദി അത്തരമൊരു മക്കള്‍ രാഷ്ട്രീയം കളിക്കുന്ന ചെറിയ മനസ്സിന്റെ ഉടമയല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

എന്റെ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ ദ ക്യൂ ‘ വിന്റെ റിപ്പോര്‍ട്ടര്‍ പാര്‍വതിയുടെയും അഞ്ജലിയുടെയും സിനിമകളെ പറ്റി പരാമര്‍ശിച്ചപ്പോള്‍ ഞാന്‍ നല്കിയ മറുപടി മുഴുവനായി എത്ര പേര്‍ വായിച്ചിരുന്നു എന്നറിയില്ല. ദിലീപിന് ഒപ്പമുണ്ടായിരുന്നവരേയോ ഏതെങ്കിലും തരത്തില്‍ അയാളുമായി ബന്ധപ്പെട്ടവരെയോ മാറ്റി നിര്‍ത്തി സിനിമ എടുക്കാനാണെങ്കില്‍ മലയാള സിനിമയില്‍ വെറും 5 ശതമാനത്തില്‍ താഴെയേ ആളുകളുണ്ടാവൂ .അതിനാല്‍ ഒരു തൊഴിലിടം എന്ന നിലയില്‍ യോജിക്കാന്‍ പറ്റുന്ന മേഖലകളില്‍ യോജിക്കുകയും വിയോജിക്കേണ്ടപ്പോള്‍ കൈ ചൂണ്ടി പറയുകയുമാണ് വേണ്ടതെന്നായിരുന്നു എന്റെ മറുപടി.

ഇത് മുഴുവന്‍ വായിക്കാതെ തലക്കെട്ട് മാത്രം വായിച്ച് പാര്‍വതി ഒരു ദിവസം എന്നെ വിളിച്ചതും പാര്‍വതിയോട് മുഴുവന്‍ വായിച്ചിട്ട് സംസാരിക്കൂ എന്ന് പറഞ്ഞതും റേഞ്ച് കുറഞ്ഞ പ്രദേശത്തായിരുന്നു ഞാനെന്നതു കൊണ്ട് സംഭാഷണം തുടരാന്‍ പറ്റാതെ പോയതും ഓര്‍ക്കുന്നുണ്ട്.

സിനിമയുടെ മ്യൂസിക് ലോഞ്ചിന് എല്ലാ WCC അംഗങ്ങളെയും (തിരക്ക് മൂലം ഫോണിലൂടെയല്ലാ) മെയ്ല്‍ വഴി ക്ഷണിച്ചിരുന്നു. സൗമ്യയും ഇന്ദുവുമല്ലാതെ ആരും വന്നില്ല. സാരമില്ല, എല്ലാവരും തിരക്കിലാണെന്ന് എനിക്കറിയാമല്ലോ. ഉയരെയുടെ ഓഡിയോ ലോഞ്ചിംഗ് സമയത്ത് പാര്‍വതിയുടെ സിനിമയായതുകൊണ്ട് പാര്‍വതി പ്രതിനിധീകരിക്കുന്ന WCC യില്‍ നിന്ന് ഒരാളെത്തണം എന്ന് നിര്‍ബന്ധിച്ച് ഷെഗ്‌ന (നിര്‍മ്മാതാവ്) വിളിച്ചപ്പോള്‍ എന്റെ സിനിമയുടെ ഓട്ടത്തിനിടയിലും അവിടെ പോയതും ആശംസകള്‍ കൈമാറിയതും ഓര്‍മ്മ വരുന്നു. ഉയരെയും മാംഗല്യം തന്തുനാനെയും കൂടെയും അസുരനും മൂത്തോനും അടക്കമുള്ള സിനിമകള്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ എഴുതാന്‍ പറ്റുന്ന അവസ്ഥയിലാണെങ്കില്‍ എഴുതുകയും അല്ലെങ്കില്‍ കാണുക എങ്കിലും ചെയ്തു കൊണ്ട് ചേര്‍ത്തു പിടിക്കലിന്റെയും സാഹോദര്യത്തിന്റെയും ഒരു കണ്ണിയായി നില്ക്കണമെന്നാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ചില സിനിമകളോട് വിയോജിപ്പുകള്‍ ഉള്ളപ്പോഴും സാഹോദര്യം വളരെ പ്രധാനമാണെന്ന് തന്നെയാണ് ഞാ ന്‍ കരുതുന്നത്.

നമ്മളെപോലെയുള്ള ജാതി-വര്‍ഗ്ഗ സമൂഹത്തില്‍ സാഹോദര്യം എന്ന ആശയത്തിന്റെ പരിമിതികള്‍ എന്നോ മനസ്സിലാക്കിയതുകൊണ്ട് എന്നോട് അതുണ്ടായില്ല എന്നതില്‍ അദ്ഭുതം തോന്നി്യില്ല എന്ന് മാത്രം .

നമ്മുടെ ഇടം നമ്മള്‍ നിരന്തരമായി സിനിമകള്‍ ചെയ്ത് ഉണ്ടാക്കി എടുക്കേണ്ട ഇടമാണെന്നാണ് ഇപ്പോഴും എന്റെ വിചാരം. സിനിമ ചെയ്യുന്നതിലൂടെയാണ് നമുക്ക് നമ്മുടെ രാഷ്ട്രീയത്തെ ഏറ്റവും ശക്തമായും വ്യക്തമായും പ്രതിഫലിപ്പിക്കാന്‍ പറ്റുക എന്നും ഞാന്‍ വിശ്വസിക്കുന്നു. സിനിമയുടെ അരങ്ങിലും അണിയറയിലും നമ്മള്‍ സൃഷ്ടിക്കുന്ന സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളില്‍ നിന്ന് വേണം മലയാള സിനിമ മാറിയ ഭാവുകത്വത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍.

ആക്രമിക്കപ്പെട്ട നമ്മുടെ സുഹൃത്തിന്റെ കാര്യത്തില്‍ മാത്രം നിലപാട് ഉറക്കെ പറയുകയും നിര്‍മ്മാതാവ് ###നാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അടക്കമുള്ള മറ്റ് സ്ത്രീകളുടെ കാര്യത്തില്‍ ‘ഇതുവരെ മതി ഇടപെടലുകള്‍ ‘എന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് തുല്യനീതിയെ കുറിച്ച് പറയുന്ന സംഘടനക്ക് ചേര്‍ന്നതല്ല. അത്തരം ഇരട്ടത്താപ്പുകളുടെ വലിയ കെട്ടുതന്നെ ഉണ്ട്. അത് തത്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ.

WCC യില്‍ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എന്റെ നിരീക്ഷണമാണ്. ചില അംഗങ്ങള്‍ തമ്മില്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പര്‍ മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമിടയിലും ഫൗണ്ടിംഗ് മെമ്പര്‍മാര്‍ തമ്മില്‍ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവര്‍ത്തിക്കുന്നുണ്ട്. WCC യെ പോലുള്ള ഒരു സംഘടനയുടെ ഉള്ളിലുള്ള ഈ വരേണ്യതയെ മുളയിലേ നുള്ളിക്കളയാന്‍ കെല്പുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടവര്‍ അത് ചെയ്യാതെ വിധുവിന്‍സന്റിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നസ് അളക്കാന്‍ നടക്കുന്നത് സ്ത്രീ രാഷ്ട്രീയത്തിന് ഭൂഷണമല്ലാ എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

ഒരു തരത്തിലുള്ള മൂലധനവും കൈവശം ഇല്ലാത്തതുകൊണ്ട് തൊഴിലിനായി എനിക്ക് ഇനിയും കൈ നീട്ടേണ്ടിവരും. അപ്പോള്‍ WCC യെ വിധു വിന്‍സന്റ് ചതിച്ചു എന്നതുപോലുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താല്പര്യമില്ലാത്തതു കൊണ്ട് ഈ സംഘടാ ബന്ധം ഇവിടെ അവസാനിപ്പിക്കാം എന്ന് കരുതുന്നു. എന്തായാലും ഞാനീ സ്‌കൂളില്‍ പെട്ടയാളല്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയതില്‍ WCC യിലെ എല്ലാവരോടും എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. ഇതില്‍ കൂടുതല്‍ തകരാനും അപമാനിതയാകാനും ഇനി വയ്യാ എന്നറിയിച്ചു കൊണ്ട് ഞാന്‍ WCC അംഗത്വത്തില്‍ നിന്നും രാജിവച്ചതായി അറിയിക്കുന്നു. പറഞ്ഞതിനേക്കാള്‍ പലമടങ്ങ് പറയാതെയാണ് ഈ കത്ത് അവസാനിപ്പിക്കുന്നത്. ഞാന്‍ കടന്നു പോയ സന്ദര്‍ഭങ്ങളെക്കാളുമേറെ ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അതിലും കൂടുതല്‍ തീവ്ര വേദനയിലൂടെ വീണ്ടും കയറിയിറങ്ങിയാണ് ഇതെഴുതേണ്ടി വന്നത്. ആയതിനാല്‍ ഈ മറുപടി കുറിക്കാന്‍ കുറച്ചധികം സമയമെടുത്തതില്‍ ക്ഷമിക്കണം.

എല്ലാവരോടും ഒരിക്കല്‍ക്കൂടി:

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button