KeralaNews

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്,ഉത്തരവ് തിരുത്തില്ലെന്ന് വ്യക്തമാക്കി സർക്കാർ

തിരുവനന്തപുരം:വ്യാപകമായ വിമർശനങ്ങൾ ഉയരുമ്പോഴും കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന ഉത്തരവ് തിരുത്തില്ലെന്ന് വ്യക്തമാക്കി സർക്കാർ. പുറത്തിറക്കിയത് പ്രായോഗിക നിർദ്ദേശങ്ങളാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. അതേ സമയം പൊലീസുകാർക്ക് ഇഷ്ടം പോലെ പിഴ ഈടാക്കാൻ സഹായിക്കുന്ന ഉത്തരവ് ജനത്തിനും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു.

കേരളം തുറന്നെങ്കിലും കടകളിൽ പോകാൻ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങളെ ചൊല്ലിയാണ് തർക്കവും വിവാദവും. ആദ്യ ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധനാഫലമുള്ളവർ, ഒരുമാസം മുമ്പുള്ള പൊസീറ്റിവ് സർട്ടിഫിക്കറ്റുള്ളവർ ഈ പുതിയ ഈ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നാണ് പ്രതിപക്ഷ ആക്ഷേപം.

വാക്സിൻ സർട്ടിഫിക്കറ്റ് അഭികാമ്യമെന്ന് ഇന്നലെ ആരോഗ്യമന്ത്രി പറഞ്ഞപ്പോൾ ഉത്തരവിറക്കിയ ചീഫ് സെക്രട്ടറി നിർബന്ധമാക്കിയെന്നായിരുന്നു പ്രധാന വിമർശനം. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ, ഗീവർഗ്ഗീസ് മാർ കൂറിലോസ്, നടി രജ്ഞിനി അടക്കം സാമൂഹിക സാംസ്കാരിക രംഗത്തെപ്രമുഖർ പുതിയ നിബന്ധനക്കെതിരെ രംഗത്തെത്തി. സാമൂഹമാധ്യമങ്ങളിലും പുതിയ പരിഷ്കാരത്തിനെതിരെ ഉയർന്നത് കടുത്ത വിമർശനം.

പക്ഷെ സർക്കാറിന് കുലുക്കമില്ല. കടകളിൽ പൊലീസ് നിർദ്ദേശപ്രകാരം നിബന്ധനകൾ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും ആദ്യദിനമായ ഇന്ന് വ്യാപാരികൾ സർട്ടിഫിക്കറ്റ് ചോദിക്കുന്നില്ല. പക്ഷെ അടുത്തഘട്ടത്തിൽ പൊലീസ് രംഗത്തിറങ്ങിയാൽ സ്ഥിതി എന്താകും എന്നാണ് ആശങ്ക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button