സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, പലതവണ വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടുവന്നിട്ടുണ്ട്; ഒടുവില്‍ കുറ്റസമ്മതം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

സൂരജിന്റെയും അച്ഛന്റെയും കസ്റ്റഡി കാലാവധി കഴിയും മുമ്പ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച് തെളിവെടുക്കും.

ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉത്രവധക്കേസില്‍ നിലവില്‍ സൂരജും അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന്‍ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്.

സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും സഹോദരിയും നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പലതവണ സൂരജ് വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് മൂവരം സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രന്‍ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതായി സഹോദരിയും പറഞ്ഞു. എന്നാല്‍ കുടുംബാംഗങ്ങളുടെ മൊഴികള്‍ തമ്മില്‍ വലിയ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇതു മുഖവിലക്കെടുത്തില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News