KeralaNews

‘കലാരംഗത്തെ പ്രമുഖരിൽ പലരും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഓൺലൈൻ റമ്മിയെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ട്’, സഭയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മികളി വ്യാപകമാവുന്ന സാഹചര്യത്തിൽ എ.പി. അനിൽകുമാറിന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. ഓൺലൈൻ റമ്മികളി നിരവധി പേരെ വൻ സാമ്പത്തിക ബാദ്ധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തിൽ 2021 ഫെബ്രുവരിയിൽ 1960-ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത് പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിക്കുകയുണ്ടായി. എന്നാൽ ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികൾ ഫയൽ ചെയ്ത റിട്ട് ഹർജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവർക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓൺലൈൻ ഗെയിമിംഗ് സൈറ്റുകൾ. വൻ തുക സമ്മാനമായി വാഗ്ദ്ധാനം ചെയ്തും ആകർഷകമായ ഓഫറുകൾ നൽകിയുമാണ് ആളുകളെ ആകർഷിക്കുന്നത്.

ആദ്യം സൗജന്യ ഗെയിമുകൾക്ക് ഓഫർ നൽകുകയും പിന്നീട് അടിമപ്പെടുത്തി ചൂതാട്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഗെയിമിംഗ് കമ്പനികളുടെ രീതി. ഇതിന്റെ അഡ്മിന്മാർ നിരന്തരം കളി നിരീക്ഷിക്കുകയും കൂടുതൽ കളിക്കുന്നതിനുള്ള പ്രേരണ നൽകുകയും ചെയ്യുന്നു. പിന്നീട് ഇതിലെ ചതിക്കുഴികളിൽ നിന്നു രക്ഷപ്പെടാനാവാത്ത സ്ഥിതിയിലേക്ക് ഉപഭോക്താക്കൾ എത്തുന്നു.

എതിർഭാഗത്ത് ആരാണ് കളിയ്ക്കുന്നത് എന്നതിന് യാതൊരു വ്യക്തതയുമില്ല. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് എതിർഭാഗത്ത് കളി നിയന്ത്രിക്കുന്നത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ റമ്മികളിയ്ക്ക് പ്രചാരമേറിയതോടെ ഇതിനായി വായ്പ നൽകുന്ന മൊബൈൽ ആപ്പുകളും ഓൺലൈന്‍ വായ്പാ പരസ്യങ്ങളും ഇന്ന് വ്യാപകമാണ്. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവർ വായ്പയെടുത്ത് കളിയ്ക്കുന്ന നിലയുണ്ട്. പണം സമയത്ത് തിരികെ നൽകാത്തതുമൂലം പലർക്കും ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവരികയും ലക്ഷങ്ങൾ നഷ്ടമാകുന്നതോടെ ആത്മഹത്യയിലേയ്ക്ക് പോകുന്ന സാഹചര്യവുമാണ് ഉണ്ടാകുന്നത്.

അതേസമയം,​ ഒരു ഭാഗത്ത് ഓൺലൈൻ റമ്മിയിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതിനായി വൻതോതിൽ പരസ്യപ്രചാരണവും നടക്കുന്നു. കലാരംഗത്തെ പ്രമുഖരിൽ പലരും ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഓൺലൈൻ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ചിലരെങ്കിലും പിന്മാറാൻ തയ്യാറായത് അനുകരണീയമായ മാതൃകയാണ്.

ഓൺലൈന്‍ റമ്മികളിയ്ക്ക് നിലവിൽ നിരോധനമില്ലാത്ത സാഹചര്യത്തിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. സോഷ്യൽ പൊലീസിംഗ് സംവിധാനവും, സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ വിവിധ പദ്ധതികൾ വഴിയും, മാദ്ധ്യമങ്ങൾ മുഖേനയുള്ള ബോധവൽക്കരണവും നടത്തിവരുന്നുണ്ട്.

ഓൺലൈൻ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകൾക്കും മറ്റു സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉൾപ്പെടെയുള്ള ഓൺലൈന്‍ ഗെയിമുകൾ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംവിധായകനും നടനുമായ ലാൽ, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയ താരങ്ങൾ റമ്മിയുമായി ബന്ധ പരസ്യത്തിൽ അഭിനയിച്ചിരുന്നു. രൂക്ഷവിമർശനങ്ങൾക്ക് പിന്നാലെ ലാൽ പരസ്യത്തിൽ അഭിനയിച്ചതിന് ക്ഷമാപണം നടത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button