24.7 C
Kottayam
Sunday, May 19, 2024

ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിൽ; സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും: പവാര്‍

Must read

മുംബൈ∙ ശിവസേനയിലെ വിമത നീക്കത്തിൽ ആടിയുലയുന്ന മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിനെ താങ്ങിനിർത്താൻ ഊർജിത ശ്രമം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പൂര്‍ണപിന്തുണയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ അറിയിച്ചു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്. വിമതര്‍ ഉദ്ധവ് താക്കറെയുമായി നേരിട്ട് സംസാരിക്കണമെന്നും പവാർ നിർദേശിച്ചു.

‘വിമത ശിവസേന എംഎൽഎമാരെ ഗുജറാത്തിലേക്കും പിന്നീട് അസമിലേക്കും കൊണ്ടുപോയത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. അവരെ സഹായിക്കുന്ന എല്ലാവരുടെയും പേരുകൾ എടുത്തു പറയേണ്ടതില്ല. അസം സർക്കാർ അവരെ സഹായിക്കുന്നു. കൂടുതൽ പേരുകൾ പറയേണ്ടതില്ല.’– ശരദ് പവാർ പറ‍ഞ്ഞു.

വ്യാഴാഴ്ച, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 13 എംഎൽഎമാർ മാത്രമാണ് എത്തിയത്. അതേസമയം , വിമതനേതാവ് ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പം 41 എംഎൽഎമാരുണ്ട്. ഇതു തെളിയിക്കുന്ന വിഡിയോ വിമതക്യാംപ് പുറത്തുവിട്ടു. അസമിലെ ഗുവാഹത്തിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിമതർ തങ്ങുന്നത്. കൂറുമാറ്റ നിരോധനനിയമം മറികടക്കാൻ മൂന്നിൽ രണ്ടു പേരുടെ പിന്തുണ ഉണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത്. ഏകനാഥ് ഷിൻഡെ വെള്ളിയാഴ്ച ഗവർണറെ കണ്ടേക്കും.

വിമതപക്ഷത്തെ അനുനയിപ്പിക്കാൻ മഹാസഖ്യം വിടാൻ പോലും തയാറെന്ന അവസാന അടവും ശിവസേന പുറത്തിറക്കി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസും എൻസിപിയും അടിയന്തര യോഗങ്ങൾ ചേർന്നു. ഗുവാഹത്തിയിലെ ഹോട്ടലിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. സർക്കാർ രൂപീകരിച്ചാൽ ഷിൻഡെയ്ക്കും കൂട്ടാളികൾക്കും നൽകുന്ന സ്ഥാനം സംബന്ധിച്ചും പ്രാഥമിക ചർചകൾ നടന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week