NationalNews

ആദ്യരാത്രിക്കു ശേഷം വാതില്‍ തുറക്കാതെ വധൂവരന്മാര്‍; പരിശോധനയില്‍ കണ്ടെത്തിയത് ഇരുവരുടെയും മൃതദേഹങ്ങള്‍; ഭാര്യയെ കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചതെന്ന നിഗമനത്തില്‍

അയോധ്യ: വിവാഹത്തിന്റെ പിറ്റേന്ന് വധുവരന്‍മാര്‍ മുറിയില്‍ മരിച്ച നിലയില്‍. ഉത്തര്‍ പ്രദേശിലെ അയോധ്യയിലാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവ വധുവരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 കാരിയായ ശിവാനിയെയും ഭര്‍ത്താവും 25കാരനുമായ പ്രദീപിനെയുമാണ് മണിയറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനി കിടക്കയില്‍ മരിച്ച നിലയിലും പ്രദീപ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

മാര്‍ച്ച് ഏഴിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഞായറാഴ്ച റിസപ്ഷന്‍ നടക്കാനിരിക്കെയാണ് വധുവരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനി ശനിയാഴ്ച രാവിലെയാണ് പ്രദീപിന്റെ വീട്ടിലേക്ക് എത്തിയത്. റിസപ്ഷനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ വധുവും വരനും മണിയറയില്‍ നിന്ന് പുറത്തേക്ക് വരാതെ വന്നതോടെ ബന്ധുക്കള്‍ വാതിലില്‍ തട്ടിവിളിച്ചു. പ്രതികരിക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ ബലമായി തുറന്ന് അകത്ത് കയറുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. രണ്ട് പേരും ബന്ധത്തില്‍ അതീവ സന്തോഷവാന്മാരായിരുന്നതായാണ് കുടുംബാംഗങ്ങള്‍ വിശദമാക്കുന്നത്. 22കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു വര്‍ഷത്തോളം പ്രത്യേകിച്ച് തകരാറുകള്‍ ഒന്നുമില്ലാതെ പോയ ബന്ധത്തില്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാത്ത നിലയിലാണ് ബന്ധുക്കളുള്ളത്.

മൂന്ന് സഹോദരങ്ങളാണ് ശിവാനിക്കുള്ളത്. ടൈല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപിന് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണ് ഉള്ളത്. സംഭവത്തില്‍ ഫൊറന്‍സിക് സംഘം മണിയറ അടക്കമുള്ളവ പരിശോധിച്ചു. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു മുറിയുണ്ടായിരുന്നത്. മരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉള്ളതായി സംശയിക്കുന്നില്ലെന്നാണ് അയോധ്യ എസ്എസ്പി രാജ് കരണ്‍ നയ്യാര്‍ വിശദമാക്കിയത്.

അകത്തുനിന്ന് കുറ്റിയിട്ട ശേഷം മുറിയില്‍വെച്ച് ശിവാനിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തുടര്‍ന്ന് പ്രദീപ് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും സംഭവത്തിനു പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker