KeralaNews

‘എന്റെ അണികളെ ഞാൻ വഴക്ക് പറയും, അതിനുള്ള അവകാശമുണ്ട്; ഇതു വെറും സാംപിൾ’ മലക്കംമറിഞ്ഞ് സുരേഷ് ഗോപി

തൃശൂർ: തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്നു പ്രവർത്തകരോടു ക്ഷുഭിതനായ സംഭവത്തിൽ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. തന്റെ അണികളെ വഴക്കുപറയാനുള്ള അധികാരവും അവകാശവും തനിക്കുണ്ടെന്നും അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.

‘‘അവിടെ ആളുണ്ടായിരുന്നു. അവർ ആ കുട്ടികളെ കാണാതായതിന്റെ പ്രശ്നത്തിലായിരുന്നു. അവിടെനിന്ന് അവർ ഓടിവന്നു. കാറിൽ കയറിയപ്പോൾ എന്റെ പ്രവർത്തകരുടെ മുന്നിൽവച്ച് ആദിവാസികൾ പറയുന്നു, ഞങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിട്ടില്ല. അപ്പോൾ പിന്നെ എന്റെ അണികളെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്. അതാണു കഴിവ്. നാളെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് ഞാൻ പോയി ഇതുപോലെ കിടക്കാൻ പറ്റില്ല.

അപ്പോഴും ഈ പ്രവർത്തകർ തന്നെ വേണം ഇത്തരത്തിലുള്ള വിഷയങ്ങൾ എത്തിക്കാൻ. ചെയ്തില്ലെങ്കിൽ അന്നും ഇങ്ങനെ വഴക്ക് പറയും. അതിന്റെ സൂചനയാണു നൽകിയത്. അതിനുള്ള അധികാരം എനിക്കുണ്ട്. എന്റെ പാർട്ടി പ്രവർത്തകരെ തലോടാനും വഴക്കു പറയാനുമുള്ള അവകാശം എനിക്കുണ്ട്. അതു മറ്റു ചില ഉദ്ദേശ്യത്തോടെ പറയേണ്ട ആവശ്യമില്ല’’– സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരത്തേക്കു പോകുമെന്നു വെറുതെ പറഞ്ഞതല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ‘‘അതു വെറുതെ പറഞ്ഞതല്ല. അതൊക്കെ അവരെ പേടിപ്പിക്കുന്നതിന്റെ ഒരു മാർഗം തന്നെയാണ്. അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം, അല്ലെങ്കിൽ എനിക്ക് എന്റെ ജോലി ചെയ്യാൻ സാധിക്കില്ല. നാളെ ജയിച്ചു കഴിഞ്ഞാലും അണികളായ ഇവരാണ് ഓരോ സ്ഥലത്തും പോയി എന്താണു വിഷയങ്ങളെന്ന് എന്റെ അടുത്ത് എത്തിക്കേണ്ടത്. അതിനല്ലേ പിന്നീട് ഞാൻ നടപടിയെടുക്കേണ്ടത്? അതിന്റെ ചെറിയൊരു സാംപിളാണ് അവിടെ കണ്ടത്. അത്രേയുള്ളൂ.’’– സുരേഷ് ഗോപി പറഞ്ഞു. ഇങ്ങനെ പ്രചരിപ്പിച്ചതാരാണെന്ന് അറിയാമെന്നും എത്ര പേർ ഉണ്ടായിരുന്നെന്ന വിഡിയോ ഇന്നു പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാവിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണു സംഭവം. കോളനി നിവാസികളെ കാണാൻ കഴിയാത്തതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കാത്തതിനും ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരോടു സുരേഷ് ഗോപി നീരസം പ്രകടിപ്പിച്ചു. ഇതു വ്യക്തമാക്കുന്ന വിഡിയോ പിന്നീടു പുറത്തുവന്നു.

‘‘ ഇപ്പോൾ പറയുന്നു, 18 വയസ്സുകാരന്റെ വോട്ട് ചേർത്തിട്ടില്ലെന്ന്. അപ്പോൾ നമ്മൾ കഴിഞ്ഞ 4 മാസമായി എന്തു ചെയ്യുകയായിരുന്നു. എന്താണു ബൂത്തിന്റെ ജോലി? ബൂത്തിന്റെ ഇൻ ചാർജിന്റെയും ബൂത്ത് പ്രസിഡന്റിന്റെയും ജോലി എന്താണ്? അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ അടുപ്പിക്കാത്ത സ്ഥലത്തേക്ക് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? നിങ്ങൾ എനിക്കു വോട്ട് മേടിച്ചു തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരൻ ഇവിടെയുണ്ടാകണ്ടേ? നിങ്ങൾ ബൂത്തുകാർ മനസ്സിലാക്കണം.

നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. നമ്മൾ അവർക്കു നേട്ടമുണ്ടാക്കാനാ ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്കു പോകും. അവിടെ രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. ഇങ്ങനെ എനിക്ക് ഒരു താൽപര്യവുമില്ല. ഭയങ്കര കഷ്ടമാണു കേട്ടോ’’– കൈകൂപ്പി സുരേഷ് ഗോപി പ്രവർത്തകരോടു പറഞ്ഞു.

‘ഇന്നു തന്നെ പേരു ചേർക്കാം’ എന്നു പറഞ്ഞ് അനുനയിപ്പിക്കാൻ പ്രവർത്തകർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കോളനിവാസികൾ രാവിലെ തേൻ ശേഖരിക്കാൻ പോയ സമയത്താണു സുരേഷ് ഗോപി എത്തിയതെന്നും അതാണ് ആളുകളെ കാണാൻ കഴിയാതിരുന്നതെന്നുമാണു വിവരം. ഇന്നലെ പുതുക്കാട് നിയമസഭാ മണ്ഡലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പര്യടനം. ഇതിന്റെ ഭാഗമായാണു വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിലും എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button