മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എമ്മില്‍ നിന്നു പണം തട്ടി; പോലീസകാരന്റെ തൊപ്പി തെറിച്ചു

കണ്ണൂര്‍: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കണ്ണൂര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എന്‍. ശ്രീകാന്തിനെതിരെയാണ് കടുത്ത നടപടി സ്വീകരിച്ചത്. ഏകദേശം അരലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ ഗോകുല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ എടിഎം കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാള്‍ കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വന്തമാക്കിയത്. പിന്നീട് ഇയാള്‍ പണം പിന്‍വലിക്കുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്തു.

പണം നഷ്ടപ്പെട്ടതായി മനസിലാക്കിയ യുവതി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ഇതേതുടര്‍ന്ന് ശ്രീകാന്തിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ വകുപ്പ്തല അന്വേഷണം നിലനിന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News