KeralaNews

എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും, ഫോക്കസ് ഏരിയ ഇല്ല,മുഴുവൻ ഭാഗത്തു നിന്നും ചോദ്യങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4 ലക്ഷത്തി 19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. കത്തുന്ന വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30 മുതലാണ്.

2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ. ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവനും  അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. എസ് എസ്എൽസി പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനവും ഇംഗ്ളീഷ് മീഡിയം വിദ്യാർത്ഥികളാണ്.ഏപ്രിൽ 3 മുതൽ എസ്എശ്എൽസി മൂല്യനിർണ്ണയും തുടങ്ങും.  മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.  

ഹയർസെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകൾ തീരും. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾക്കിടെ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്. അതും ഉച്ചക്ക് 1.30 മുതൽ. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തിൽ അധ്യാപകർക്ക് ആശങ്കയുണ്ട്.

അതിനിടെ കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തിൽ തർക്കം. കായിക വകുപ്പ് തയ്യാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളിൽ വിദ്യാഭ്യാസമന്ത്രി മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉന്നയിച്ചു. കായിക പഠനത്തിൻറെ സിലബസ് തയ്യാറാക്കലും പരീക്ഷ നടത്തിപ്പിലുമാണ് തർക്കം.

പരീക്ഷാ നടത്തിപ്പ് പൊതുവിദ്യാഭ്യാസവകുപ്പിൻറെ ഉത്തരവാദിത്വമാണെന്നും അതെങ്ങിനെ കായിക വകുപ്പ് നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം. കൂടുതൽ ചർച്ചകൾക്കായി നയം അംഗീകരിക്കൽ ഒടുവിൽ മാറ്റിവെച്ചു. എല്ലാവർക്കും കായികവിദ്യാഭ്യാസം എന്ന നിലക്ക് കായിക പഠനം നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button