KeralaNews

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ആലപ്പുഴ: ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ച് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും പോലീസ് അറിയിച്ചു.

മണ്ണാഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് അക്രമി സംഘം ഷാനിനെ വെട്ടിപരുക്കേല്‍പ്പിച്ചത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഷാനിന്റെ ശരീരത്തില്‍ 40-ല്‍ അധികം വെട്ടുകളുണ്ടായിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു. അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. വെള്ളക്കിണറില്‍ നിന്ന് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലന്‍സെന്നും പോലീസ് പറഞ്ഞു.

രഞ്ജിത്ത് ശ്രീനിവാസനെ ആക്രമിക്കാന്‍ അക്രമിസംഘം എത്തിയത് ആംബുലന്‍സിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. എസ് ഡി പി ഐ യുടെ ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആംബുലന്‍സാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ചില ആയുധങ്ങള്‍ ആബുംലന്‍സില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. അക്രമികള്‍ ഈ ആംബുലന്‍സില്‍ തന്നെയാണോ വന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button