EntertainmentKeralaNews

‘റോക്കട്രി’ വിജയാഘോഷം; നമ്പി നാരായണന്‍റെ വീട്ടിലെത്തി മാധവന്‍

തിരുവനന്തപുരം:മാധവന്‍റെ (R Madhavan) സംവിധാന അരങ്ങേറ്റമായിരുന്നു റോക്കട്രി ദ് നമ്പി എഫക്റ്റ് (Rocketry). ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയം നമ്പി നാരായണനൊപ്പം ആഘോഷിച്ചിരിക്കുകയാണ് മാധവന്‍. നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ മാധവന്‍ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം റോക്കട്രിയുടെ വിജയം ആഘോഷിച്ചു. നമ്പി നാരായണനും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനുമൊപ്പം കേക്ക് മുറിച്ചാണ് മാധവന്‍ ചിത്രം നേടിയ വിജയത്തിന്‍റെ സന്തോഷം പങ്കുവച്ചത്.

ആദ്യമായാണ് മാധവൻ നന്പി നാരായണന്റെ വീട്ടിൽ എത്തുന്നത്.
മകൻ ശങ്കർ, മകൾ ഗീത, മരുമകനും മംഗൾ യാൻ മിഷൻ ഡയറക്ടറുമായ ഡോ.അരുണൻ,
ചെറുമകൾ ശ്രുതി എന്നിവർ ചേർന്ന് മാധവനെ സ്വീകരിച്ചു.എന്നാൽ ഏറ്റവും വലിയ സന്തോഷം എന്താണെന്ന ചോദ്യത്തിന് നമ്പി നാരായണൻ്റെ
പത്നി മീനയെ കണ്ടതെന്നാണ് മാധവൻ മറുപടി നൽകിയത്. “ഏറ്റവുമധികം യാതനകൾ
അനുഭവിച്ചത് അവരാണ്. സംഭവം നടന്ന് ഇത്രയും വർഷങ്ങൾ കഴിയുമ്പോഴും അവരോട്
എന്തു പറയണമെന്നറിയില്ല. അവർ അതിജീവിച്ചു.


ഭർത്താവിനൊപ്പം, അദ്ദേഹത്തിൻ്റെ പോരാട്ടത്തിനൊപ്പം നിന്നു.
അതൊരു ചെറിയ കാര്യമല്ല. ആ പിന്തുണ അദ്ദേഹത്തിന് നൽകിയ ഊർജം ചെറുതല്ല.
സിനിമയിൽ സിമ്രൻ അതി മനോഹാരമായി മീനമ്മയെ അവതരിപ്പിക്കുകയും ചെയ്തു.
ഒരിക്കലും കാണാത്ത വീടും പരിസരവും നന്പി സാറിന്റെ വാക്കുകളിലൂടെയാണ്
അറിഞ്ഞത്. മുംബൈയിലാണ് നമ്പി നാരായണൻ്റെ വീട് ചിത്രീകരിച്ചതെങ്കിലും,
തിരുവനന്തപുരം അടയാളപ്പെടുത്തുന്നതിനും, കാലഘട്ടത്തോട് നീതി പുലർത്തുന്നതിനും
പരമാവധി ശ്രമിച്ചു.” മാധവൻ പറയുന്നു.

ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് നമ്പി നാരായണൻ മാധവൻ്റെ സന്ദർശനത്തെ
വിശേഷിപ്പിച്ചത്.
“എൻ്റെ ഭാര്യയും കുടുംബവും അടുത്തിടെ ഇത്രയധികം സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല .
മാധവൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തതെന്ന് അവർ പറയുന്നത്.
അവർക്കായിരിക്കും അത് നന്നായി മനസ്സിലാകുന്നതും.
ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. ഇപ്പോൾ എല്ലാം അവസാനിച്ചെന്നൊരു തോന്നലാണുള്ളത്”

ചിത്രത്തിൻ്റെ നിർമാതാക്കളായ വർഗീസ് മൂലൻ, വിജയ് മൂലൻ, കോ- ഡയറക്ടർ ജി. പ്രജേഷ് സെൻ,
എഡിറ്റർ ബിജിത് ബാല തുടങ്ങിയവർ പങ്കെടുത്തു.”നമ്പി നാരായണൻ്റെ വ്യക്തി ജീവിതവും കരിയറുമൊക്കെയാണ് സിനിമയിൽ പ്രമേയമായത്. പ്രേക്ഷകർ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. എങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. അതുകൂടി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമം.” നിർമാതാവ് വർഗീസ് മൂലൻ പറഞ്ഞു.

തിരുവനന്തപുരം ശ്രീ .പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ ദർശനം നടത്തിയ ശേഷമാണ് മാധവൻ മടങ്ങിയത്

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു.

ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2020ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആയിരുന്നു. ശ്രീഷ റായ് ആണ് ഛായാഗ്രഹണം നിര്‍വ്വബിച്ചത്. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button