മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റിൽ

ചെന്നൈ: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഒരു മാസം മുന്‍പാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കേസെടുക്കുകയുണ്ടായത്.

ഒക്ടോബര്‍ 27ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലും വീഡിയോയില്‍ പരാമര്‍ശം നടത്തിയ സി എസ് കര്‍ണനെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്് കത്തും അയക്കുകയുണ്ടായി. ഇതിന് പിന്നാലെ പരാതി നല്‍കി ഒരു മാസം തികയുമ്പോഴാണ് കര്‍ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണമാണ് വീഡിയോയിലൂടെ കര്‍ണന്‍ ഉന്നയിച്ചത്. കോടതികളിലെ വനിതാ ജീവനക്കാരെയും വനിതാ ജഡ്്ജിമാരെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് ആരോപണം ഉന്നയിച്ചത്. ആക്രമണത്തിന് ഇരയായവര്‍ എന്ന് പറഞ്ഞ് പേരെടുത്തായിരുന്നു കര്‍ണന്റെ വീഡിയോ പരാമര്‍ശം.

2017ല്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി കര്‍ണനെ ആറുമാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ ഏഴംഗ ബെഞ്ച് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി എടുത്തത്. സര്‍വീസില്‍ നിന്ന് പിരിയാന്‍ ആറുമാസം മാത്രം അവശേഷിക്കേയായിരുന്നു ശിക്ഷാവിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News