പാലക്കാട്:ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽ പാലക്കാട് പെരുമാട്ടിയിൽ ബൈക്കും യാത്രികനും ഒലിച്ചുപോയി. അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലാണ് അപകടം നടന്നത്
പാലത്തിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനായ മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. ഡാമിൽ നിന്നും തുറന്നുവിട്ട വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ബൈക്കും മുനിയപ്പനും നിലംപതി പാലത്തിനു താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തിൽ പിടിച്ചുനിൽക്കാൻ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടർന്ന് അഗ്നശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
ചിറ്റൂർ അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.രമേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. അപ്പുണ്ണി, ബി.ആർ അരുൺകുമാർ, പി.എസ്. സന്തോഷ് കുമാർ, എസ്. രമേശ്, വി. രമേഷ്, പി. എം. മഹേഷ്, എൻ.ആർ റഷീദ്, എം. സുജിൻ, പി.സി. ദിനേശ്, ഹോംഗാർഡ് മാരായ എം. രവി, സി. ഗോപാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സിവിൽ ഡിഫൻസ് അംഗം ബാബു നന്ദിയോടും പരിസരവാസികളായ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മീനാക്ഷിപുരം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നിലംപതി പാലം താൽക്കാലികമായി അടച്ചിട്ടു