InternationalNews

‘ബലാത്സംഗം ചെയ്തു’, ട്രംപിനെതിരെ എഴുത്തുകാരി മൊഴി നൽകി: മുൻ പ്രസിഡന്റിന് വീണ്ടും കുരുക്ക്‌

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പീഡിപ്പിച്ചുവെന്ന കേസില്‍ അമേരിക്കന്‍ എഴുത്തുകാരി ഇ. ജീന്‍ കാരോള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി. മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ജീന്‍ കാരോള്‍ ഹാജരായത്. ട്രംപ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോലും കഴിയാത്ത വിധം ഇത് തന്നെ വേട്ടയാടിയെന്നും എഴുത്തുകാരി ജഡ്ജികള്‍ക്കു മുമ്പാകെ വെളിപ്പെടുത്തി.

1990 കളില്‍ മാന്‍ഹാട്ടനിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍വെച്ച് ട്രംപ് ഇ. ജീന്‍ കാരോളിനെ ബലാത്സംഗം ചെയ്തുവെന്നാണ്‌ കേസ്. 2019-ലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍, ട്രംപ് ആരോപണം നിഷേധിച്ചിരുന്നു. ട്രംപ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും എഴുത്തുകാരിയുടെ പരാതിയിലുണ്ട്.

‘ട്രംപ് പീഡിപ്പിച്ചതിനാലാണ് എനിക്കിപ്പോള്‍ ഇവിടെ വരേണ്ടിവന്നത്. സംഭവത്തെക്കുറിച്ച് എന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയപ്പോള്‍, അങ്ങനെയുണ്ടായിട്ടില്ലെന്ന്‌ ട്രംപ് പറഞ്ഞു. അദ്ദേഹം കളവ് പറഞ്ഞു, എനിക്ക് മാനനഷ്ടമുണ്ടാക്കി-കാരോള്‍ പറഞ്ഞു.

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍വെച്ച് ഒരു സ്ത്രീക്ക് സമ്മാനം വാങ്ങാന്‍ തന്നെ സഹായിക്കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു. തനിക്ക് സന്തോഷം തോന്നി. ഒരു ഹാന്‍ഡ് ബാഗും തൊപ്പിയും തിരഞ്ഞെടുത്തു. എന്നാല്‍, സ്ത്രീകള്‍ ധരിക്കുന്ന അടിവസ്ത്രമായ ലാന്‍ഷറേ വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ലാന്‍ഷറേ ലഭിക്കുന്ന ഭാഗത്തേക്ക് തന്നെ കൊണ്ടുപോയ ട്രംപ്, ഗ്രേ- ബ്ലൂ നിറത്തിലുള്ള ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം അത് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു. താനത് നിഷേധിച്ചു.

ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയ ട്രംപ് വാതിലടച്ച് തന്നെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല- കാരോള്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന്‌ താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

‘സംഭവത്തിന് ശേഷം എനിക്ക് പുരുഷന്മാരോട് ചിരിക്കാന്‍ പോലും കഴിയാതെയായി. അന്ന് മുതല്‍ പിന്നീട് ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല.’, കാരോള്‍ കോടതിയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരത്തിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍ കനത്തതിരിച്ചടിയാണ്. തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തല്‍ ട്രംപ് നിഷേധിച്ചിരുന്നു. കരോളിന്റെ ആരോപണം, അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രമായിരുന്നെന്നായിരുന്നു അന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button