NationalNews

‘ഇന്ത്യയിലെ EVM ബ്ലാക്ക് ബോക്‌സ്’, മസ്‌കിനെ പിന്തുണച്ച് രാഹുൽ; NDA എംപിക്കെതിരായ കേസുയർത്തി ആരോപണം

ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത ‘ബ്ലാക്ക് ബോക്സുകളാ’ണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എൻഡിഎയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാ എം.പി രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫോണ്‍ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയെന്ന മാധ്യമവാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിന്‍റെയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെയും ട്വീറ്റുകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.

‘ഇന്ത്യയിലെ ഇ.വി.എം ഒരു ബ്ലാക് ബോക്സ് ആണ്. അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ​ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു. സർക്കാർ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു’, രാഹുൽ എക്സിൽ കുറിച്ചു.

മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കർക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടില്‍ക്കർ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയത്. ജൂണ്‍ നാലിന് വോട്ടെണ്ണുന്നതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വച്ച് ഇയാള്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പരാതി ഉന്നയിച്ചത്. തുടർന്ന്, റിട്ടേണിങ് ഓഫീസർ പോലീസിനെ സമീപിക്കുകയായിരുന്നു.

വോട്ടെണ്ണൽ യന്ത്രങ്ങളിൽ സംശയമുയർത്തി ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് രം​ഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റും ചർച്ചയാകുന്നത്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടത്.

എന്നാൽ, മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രം​ഗത്തെത്തി. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടേയും അല്ലെങ്കിൽ മറ്റിടങ്ങളിലേയും ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാല്‍, ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്നു രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button