KeralaNews

പിടി 7ന് വലതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടമായി; പെല്ലറ്റ് കണ്ണിൽ തറച്ചതാകാമെന്ന് സംശയം

പാലക്കാട്: പാലക്കാട്ടെ ധോണിയിൽനിന്ന് മയക്കുവെടിവെച്ചു പിടികൂടിയ കാട്ടാന പിടി 7 (ധോണി) ൻ്റെ വലതുകണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടമായെന്ന് റിപ്പോർട്ട്. ആനയെ പിടികൂടുമ്പോൾതന്നെ വലതുകണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. കൂട്ടിലടച്ചതുമുതൽ ആനയുടെ കാഴ്ച വീണ്ടെടുക്കാൻ വനം വകുപ്പ് മരുന്ന് നൽകിയിരുന്നു.

ദിവസങ്ങൾക്കു മുൻപു ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി പിടി 7നെ പരിശോധിച്ചിരുന്നു. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ഒരു കണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടമായെന്ന് സമിതി കണ്ടെത്തുകയായിരുന്നു. ആനയെ പിടികൂടുമ്പോൾ ശരീരത്തിലാകെ പെല്ലറ്റുകൾ തറച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെല്ലറ്റ് കണ്ണിൽ തറച്ചതാകാം കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് വനം വകുപ്പിൻ്റെ സംശയം.

ആനയുടെ വലതുകണ്ണിൻ്റെ കാഴ്ച നഷ്ടമായതോടെ പാപ്പാന്മാർ ആനയുടെ ഇടതുവശത്തു നിന്നാണ് ഭക്ഷണവും വെള്ളവും നൽകിവരുന്നത്. ധോണിയിലെ ജനവാസമേഖലയിൽ വ്യാപകനാശം വിതച്ച 20 വയസ് മാത്രം പ്രായമുള്ള പിടി 7നെ ഈ വർഷം ജനുവരി 22നാണ് പിടികൂടിയത്. കുങ്കിയാനകളുടെ അടക്കം സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പ് കൊമ്പനെ പിടികൂടിയിരുന്നത്.

തുടർപരിശോധനയിൽ ആനയുടെ ശരീരത്തിൽനിന്ന് പതിനഞ്ചോളം പെല്ലറ്റുകളാണ് കണ്ടെത്തിയത്. എയർ ഗൺ വെടിയുണ്ടകളായിരുന്നു ഇവ. ധോണി ഗ്രാമത്തെ അറിയുന്ന പി ടി 7ന് ധോണിയെന്നുതന്നെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പേരിട്ടിരുന്നു. പിടി 7നെ കുങ്കിയാനയാക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരുന്നത്. ധോണിയിലെ വനം വകുപ്പ് ഡിവിഷൻ ഓഫീസിന് സമീപത്ത് നിർമ്മിച്ച കൂട്ടിലാണ് ആനയെ പാർപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button