മലപ്പുറത്ത് ചികിത്സ ലഭിക്കാതെ വേദനിക്കുന്ന നിറവയറുമായി ഗര്‍ഭിണി അലഞ്ഞത് 14 മണിക്കൂര്‍

മലപ്പുറം: മഞ്ചേരിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂറോളം. പുലര്‍ച്ചെ നാലിന് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ല.

പ്രസവ ചികിത്സയ്ക്ക് പിസിആര്‍ ഫലം തന്നെ വേണമെന്നും കൊവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. പിന്നീട്, പിസിആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചു ഇവര്‍ക്ക് അലയേണ്ടി വന്നു.

ഇരട്ടക്കുട്ടികളെയാണ് യുവതി ഗര്‍ഭം ധരിച്ചിരിക്കുന്നത്. യുവതി നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ രോഗം ഭേദമാവുകയും ചെയ്തിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞെങ്കിലും പിന്നീട് പാതിവഴി എത്തിയപ്പോള്‍ തിരിച്ചുവിളിച്ച് കൊവിഡ് പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ഇവര്‍ നിര്‍ബന്ധം പിടിച്ചു.

പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആര്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News