FeaturedHome-bannerKeralaNews

ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: വാഗമണ്ണിൽ നടൻ ജോജു ജോർജ്ജ് പങ്കെടുത്ത ഓഫ് റോഡ് റൈഡിനെതിരെ പൊലീസ് കേസ്. അനുമതി ഇല്ലാതെ അപകടകരമായ രീജിയിൽ ഓഫ് റോഡ് റൈഡ് നടത്തിയതിനാണ് കേസെടുത്തത്. കളക്ടർ നിരോധിച്ച ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിന് ജോജു ജോർജ് അടക്കമുള്ളവർക്കെതിരെയും, സംഘടിപ്പിച്ച സംഘടകർക്കെതിരെയും സ്‌ഥലം ഉടമയ്ക്കെതിരെയുമാണ് കേസ് എടുത്തത്. കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്.

അതേ സമയം, വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പും നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. കെ എസ് യു പരാതിയെ തുടർന്നാണ് നടപടി.

ജോജു ജോർജ് അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡിൽ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. ഇതേത്തുടർന്നാണ് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഫ് റോഡ് അസോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഇത്. പൊതു സ്ഥമാണോ അതോ സ്വകാര്യ സ്ഥലത്താണോ എന്നത് സംബന്ധിച്ചും പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പിൻറെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇടുക്കി ആർടിഒ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button