കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനുള്ളിൽ കണ്ടെത്തി; താരമായി മുംബൈ പോലീസിന്റെ ‘ലിയോ’

മുംബൈ: കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി പോലീസ് നായ. മുംബൈ പോലീസിന്റെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ലിയോ എന്ന നായയാണ് കണാതായ കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച് ഹീറോ ആയത്.

നവംബര്‍ 23 അര്‍ധരാത്രിയാണ് കുട്ടിയെ കാണാതാകുന്നത്. പവായിലെ അശോക് നഗര്‍ ചേരിയിലെ വീടിന് സമീപത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ ആയിരുന്നു സംഭവം.ഏറെ നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയ്ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിച്ചു.

ചേരിപ്രദേശത്ത് സി.സി.ടി.വി. ഇല്ലാതിരുന്നത് പോലീസിന് വെല്ലുവിളിയായി. തുടര്‍ന്ന് മുംബൈ പോലീസിന്റെ ഡോഗ് സ്‌ക്വാഡിലെ മികച്ച പരിശീലനം സിദ്ധിച്ച ലിയോയെ രംഗത്തിറക്കുകയായിരുന്നു.കുട്ടിയുടെ വീട്ടിലെത്തിച്ച ലിയോയെ കൊണ്ട് അവന്റെ ടി ഷര്‍ട്ട് മണപ്പിച്ചു. തുടര്‍ന്ന് മണം പിടിച്ച ലിയോ വീടിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള തുറസ്സായ പ്രദേശത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

അശോക് ടവര്‍ മേഖലയിലെ അംബേദ്കര്‍ ഉദ്യാനില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ആരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ബോംബ് ഡിസ്‌പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അംഗമാണ് ലിയോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News