കോഴിക്കോട് കോർപറേഷനിൽ സംഘർഷം; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എല്‍.ഡി.എഫ്.- യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജിതേഷ്, കേരളാ വിഷന്‍ ക്യാമറാമന്‍ വസീം അഹമദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവരെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. യു.ഡി.എഫ്. പ്രവര്‍ത്തകന്‍ സിദ്ദീഖ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ ജയശീല, മഹേഷ്, മുരളീധരന്‍, ഷീബ, ഷമീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോര്‍പ്പറേഷന്‍ ഹാളിലെ കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രതിഷേധത്തിലായിരുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരെ കാണാന്‍ യു.ഡി.എഫ് നേതാക്കള്‍ എത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അവിടേയ്‌ക്കെത്തുകയും അവിടെ വെച്ച് സംസാരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു.

തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തര്‍ക്കം കയ്യാങ്കളിയിലേക്കു മാറുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചു. അതോടെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കയ്യടിച്ച് ഒടിക്കും എന്ന് ഇവര്‍ ആക്രോശവും മുഴക്കി. കയ്യാങ്കളിയായതോടെ പോലീസ് എത്തിയാണ് കൗണ്‍സിലര്‍മാരെ നീക്കിയത്. അതിനിടെ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരും പ്രതിഷേധം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News