EntertainmentNews

‘ഇങ്ങനൊരു കൂതറ സിനിമ അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല, ജിയോ ബേബി എന്ന മഹാന്‍ കണ്ട മഹത്തായ അടുക്കള സ്വന്തം വീട്ടിലേത് തന്നെയായിരിക്കും’; കുറിപ്പ് വൈറല്‍

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഒടിടി റിലീസായി എത്തിയ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ അടക്കം നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിലടക്കം നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഷിബി പി.കെ എന്ന യുവതി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

‘ഞാനൊരു സിനിമാ ആസ്വാദകയോ, നിരൂപകയോ ഒന്നുമല്ല.. എന്നാലും, ഇത്രയേറെ കൊട്ടിഘോഷിച്ച ജിയോ ബേബിയുടെ “മഹത്തായ ഭാരതീയ അടുക്കള” കണ്ടു.. സത്യം പറയാല്ലോ ഇങ്ങനെ ഒരു കൂതറ (എന്റെ ഫീലിംഗ് രേഖപ്പെടുത്താന്‍ പറ്റിയ വേറെ വാക്കൊന്നും കിട്ടാത്തതുകൊണ്ടാണ്.. ക്ഷമിക്കുക..) സിനിമ ഞാനീ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.. എന്റേതായ കാരണങ്ങള്‍ ഞാന്‍ എണ്ണിയെണ്ണി പറയാം..!!

സിനിമയിലുടനീളം കാണിക്കുന്ന, വെള്ളം നിറഞ്ഞുകിടക്കുന്ന വൃത്തികെട്ട അടുക്കള വല്ലാതെ മനംപിരട്ടല്‍ ഉണ്ടാക്കുന്നു.. അടുക്കള എന്നത് ഒരു കുടുംബത്തിലെ ഏറ്റവും മഹനീയമായ സ്ഥലമാണ്… ആയിരിക്കണം… ഭാരതത്തില്‍, പല സംസ്ഥാനങ്ങളിലും പൂജാമുറികള്‍ അടുക്കളയില്‍ ആണുള്ളത്.. അത്രമേല്‍ പരിപാവനമായ സ്ഥാനമാണ് കുടുംബത്തില്‍ അടുക്കളക്കുള്ളത്.. അതൊന്നു വൃത്തിയാക്കി അടുക്കിപ്പെറുക്കി വെക്കാന്‍ പോലും മെനക്കേടാത്ത കുടുംബം വല്ലാതെ അറപ്പുളവാക്കി.. ജിയോയുടെ വീടുതന്നെയാണോ ഇത്?

കല്യാണം കഴിഞ്ഞു വന്ന ദിവസ്സം മുതല്‍, അപ്പനും, മകനും മേശമേല്‍ തുപ്പിയിടുന്നതൊക്കെ വാരുന്ന നായിക, ഒരിക്കല്‍ പോലും ഒരു “waste plate” ആ മേശമേല്‍ കൊണ്ടുചെന്നു വെച്ചിട്ട്, “എല്ലാവരും ഇനിമുതല്‍ വേസ്റ്റ് ഇതിലിടണം” എന്ന് പറയുന്നില്ല… അതിനുപകരം, സര്‍വ്വസഹയായ ഒരു സ്ത്രീയുടെ മേലങ്കി സ്വയം എടുത്തണിഞ്ഞുകൊണ്ടു എച്ചില്‍വാരുന്ന നായിക വല്ലാതെ അറപ്പുളവാക്കുന്നു.. ആ അമ്മയുടെ സ്ഥാനത്ത്, എന്റെ അമ്മയെങ്ങാന്‍ ആയിരുന്നെങ്കില്‍ മകന്‍ ഒരിക്കലേ കാണിക്കൂ ആ വൃത്തികേട്… അടിച്ചു കരണക്കുറ്റി പൊകച്ചേനെ.. അതോടെ അപ്പനും നിര്‍ത്തും അമ്മാതിരി എരണംകെട്ട പണി…!!

മുന്‍പേ കഴിച്ചവര്‍ തുപ്പിനാറ്റിച്ചു വെച്ചിരിക്കുന്ന മേശയിലിരുന്നു ഭക്ഷണം കഴിക്കുന്ന മുന്‍പേ, ഒരു തുണിയെടുത്തു അതൊന്നു തുടച്ചു വൃത്തിയാക്കിയിട്ടു ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നായികയെ ആരാണ് തടയുന്നത്.. ഒപ്പം തന്നെ, കരിഞ്ഞ ദോശ കഴിക്കാന്‍ അവരെയാരും പ്രേരിപ്പിക്കുന്നത് കാണുന്നില്ല.. എല്ലാം അവര്‍ സ്വയം തിരഞ്ഞെടുത്തതാണ്… (അവിടുത്തെ അമ്മായിയമ്മ വളരെ നല്ല ഒരു സ്ത്രീയാണെന്ന് കൂടി ഓര്‍ക്കണം..)

അതുപോലെതന്നെയാണ്, ഓഫിസില്‍ ഉച്ചക്ക് ഊണുകഴിച്ച കഴുകാത്ത പാത്രവും തൂക്കി വൈകിട്ട് വരുന്ന ഭര്‍ത്താവ്.. മര്യാദക്ക് അയാളോട് പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കണം അതിലെ ആരോഗ്യ പ്രശ്‌നം… കഴുകാന്‍ എനിക്ക് പറ്റില്ല എന്ന്…!!

പിന്നെ, ജോലിക്കു പോകുന്ന കാര്യം.. വിദേശത്തൊക്കെ പഠിച്ചു വളര്‍ന്നു എന്നവകാശപ്പെടുന്ന നായിക, പെണ്ണ് കാണല്‍ ചടങ്ങിന് ശേഷം, “പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടോ” എന്ന് ചോദിക്കുമ്ബോള്‍, ‘ഒന്നുമില്ല” എന്ന ക്ളീഷേ ഡയലോഗ് അടിക്കുന്നു.. കല്യാണത്തിന് മുപ് തന്നെ, കല്യാണം കഴിക്കാന്‍ പോകുന്ന ആളോട് സംസാരിച്ചു തന്റെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന ആളാണെന്നു മനസിലാക്കാന്‍, തന്റെ ആവശ്യങ്ങളും, സ്വപ്നങ്ങളും അയാളെ ബോധ്യപ്പെടുത്തുന്നതില്‍ ഒക്കെ നായിക പരാജയപ്പെടുന്നു…!!

ലാപ്പ്ടോപ്പും മുന്നില്‍ വെച്ചിരിക്കുന്ന വിവരവും, വിദ്യാഭ്യാസവും ഉള്ള ഒരു സ്ത്രീക്ക്, ഒരു പ്ലംബറെ വിളിക്കാന്‍ പോലും അറിയില്ല എന്നത് കാണുമ്ബോള്‍ ശെരിക്കും അവര് ഏതു കോത്താഴത്തുകാരി ആണെന്ന് ആലോചിച്ചു പോകുന്നു…!!

പിന്നെ, ആകെ മൂന്നു മനുഷ്യര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി നായിക ഓടുന്ന ഓട്ടം കാണുമ്ബോള്‍ ചിരിച്ചു മരിക്കുന്നു…!! മൂന്ന് പേര്‍ക്ക് കഴിക്കാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അളവും..

Patriarchy ആണ് സിനിമയിലെ വിഷയം എന്ന് ചിലര്‍ പറയുന്നു…. ഇതിലെവിടാ പുരുഷധിപത്യം… ഭര്‍ത്താവ് ജോലിക്ക് പോകുന്നു… ഭാര്യ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നു…!! വയസായ അച്ഛനെ വിട്ടുകളയാം തല്ക്കാലം….!! ആരും ആരുടെയും ജോലി കുറച്ച്‌ കാണുന്നില്ല… വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നും വന്നവരുടെ Expectations മാത്രമാണ് വില്ലനായി നില്‍ക്കുന്നത്..

മനുഷ്യര്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് Victim, എന്നുവെച്ചാല്‍ ഇരയുടെ പൊസിഷനില്‍ ആണ്… നമുക്ക് സുരക്ഷിതമായി ഇരയായി ഇരിക്കണമെങ്കില്‍ കുറഞ്ഞപക്ഷം ഒരു വേട്ടക്കാരനെങ്കിലും വേണം…. സിനിമയിലെ നായിക വളരെ സ്വസ്ഥമായി തന്റെ ഇര റോളില്‍ ഇരുന്നുകൊണ്ട് തനിക്കനുകൂലമായ നറേറ്റിവ് ഉണ്ടാക്കിയെടുക്കാന്‍ വേട്ടക്കാരനെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു… അമ്മായി അപ്പനും, ഭര്‍ത്താവും, മേശമേലെ മുരിങ്ങാക്കോലും, സിങ്കും, പൊട്ടിയ പൈപ്പും, ആര്‍ത്തവവും, ലൈംഗികതയും ഒക്കെ അതിനായി ഉപയോഗിക്കുന്നു… ഹോട്ടലില്‍ വെച്ചു Manners ന്റെ കാര്യം പറഞ്ഞത് തെറ്റായി എന്ന് തോന്നുന്നുണ്ടെങ്കില്‍ എന്നോട് “sorry” പറയൂ എന്ന് പറയുമ്ബോള്‍ ഉടനെ സോറി പറയുന്ന നായിക വീണ്ടും സുരക്ഷിതമായ ഇര റോളിലേക്ക് പിന്‍വാങ്ങുന്നു.. എല്ലാത്തിനോടും ഉള്ളില്‍ വെറുപ്പ് സൂക്ഷിക്കുമ്ബോഴും, വെറുമൊരു പാവയായ സ്ത്രീയുടെ മുഖംമൂടി എടുത്തണിയുന്നു…. എന്നാല്‍, സ്വന്തം മുഖംമൂടി തനിക്കുതന്നെ മടുത്തുതുടങ്ങുമ്ബോള്‍ അവര്‍ക്ക് എല്ലാം നരകമായി മാറുന്നു…!! സ്വയം സൃഷ്ടിച്ച നരകം.. !! ഇതിലെവിടെയാണ് patriarchy? എല്ലാം തികഞ്ഞ ഏത് വീടാണ് ലോകത്തുള്ളത്? കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തില്‍ നടന്ന സംഭവങ്ങള്‍ ആണിതൊക്കെ എന്നോര്‍ക്കണം… പാവയായ സ്ത്രീക്ക് “ആശയവിനിമയം” എന്നൊരു കാര്യം തീരെ അറിയില്ലത്രേ..!!

പിന്നെ, ശബരിമലയും, ആര്‍ത്തവവും, അശുദ്ധിയും…

വെച്ചുപൂജയും, സര്‍പ്പക്കാവും, ആണ്ടുതോറും സര്‍പ്പബലിയും ഒക്കെയുള്ള കുടുംബത്തില്‍ ജീവിച്ച ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത ഇതൊക്കെ ഇന്നും ജിയോ ബേബിയുടെ കുടുംബത്തില്‍ ആചരിച്ചു പോരുന്നു എന്നോര്‍ക്കുമ്ബോള്‍ അത്ഭുതം… ഞാനൊക്കെ വളര്‍ന്ന എന്റെ നാട്ടില്‍ (കൂട്ടിക്കല്‍ എന്ന കുഞ്ഞുഗ്രാമത്തില്‍) നാല് പതിറ്റാണ്ടുമുമ്ബ് പോലും ഞങ്ങളാരും, തീണ്ടാരിപ്പുരയും, അശുദ്ധിയും ഒന്നും കണ്ടിട്ടില്ല… പിന്നെ, ശബരിമലക്ക് പോകാന്‍ ആളുകള്‍ മാലയിട്ടാല്‍ അവരെ “അയ്യപ്പ സ്വാമി”യായിട്ടാണ് സാധാരണ കാണുക… സ്വന്തം വീട്ടുകാര്‍ മാത്രമല്ല, എല്ലാവരും.. അതവര്‍ പുരുഷന്‍മാര്‍ ആയതുകൊണ്ടല്ല… സ്ത്രീകള്‍ മാലയിട്ടാലും അങ്ങനെതന്നെ… ആ സമയത്ത് അവര്‍ക്ക് ആദ്യം ഭക്ഷണം കൊടുക്കും, പഴകിയ ഭക്ഷണം കൊടുക്കില്ല… വീട്ടില്‍ സ്വാമിമാര്‍ ഉണ്ടെങ്കില്‍, ആര്‍ത്തവമുള്ള സ്ത്രീകള്‍ ഒരു മുറിയില്‍ മാറി ഇരിക്കും.. അല്ലെങ്കില്‍ അടുത്തുള്ള ബന്ധു വീടുകളിലേക്ക് മാറി നില്‍ക്കും… മിക്കപ്പോഴും മാറി നില്‍ക്കുന്നത് മാലയിട്ട അയ്യപ്പന്മാര്‍ തന്നെയായിരിക്കും… ഇതിലൊന്നും വലിയ നിയമങ്ങളൊന്നും ഒരിക്കലുമില്ല… കുടുംബാഗങ്ങള്‍ തന്നെ ആലോചിച്ചു തീരുമാനിക്കും… പിന്നെ, എല്ലാ വീട്ടില്‍നിന്നും വര്‍ഷാവര്‍ഷം മലക്ക് പോകണം എന്നൊരു തിട്ടൂരവും എവിടെമില്ല… ഇനി നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്തു ക്ഷേത്രത്തില്‍ പോകണോ അതുമാകാം… അവിടെയാരും, നിങ്ങള്‍ക്ക് ആര്‍ത്തവമുണ്ടോ എന്നൊന്നും ചെക്ക് ചെയ്യാന്‍ ഇരിക്കുന്നില്ല… ഒക്കെ ഓരോ ആചാരങ്ങള്‍… ആചരിക്കേണ്ടവര്‍ ആചരിക്കുക… അല്ലാത്തവര്‍ അവരുടെ പണിക്കു പോകുക…. അതിന്റെയൊന്നും പേരില്‍ ആരും, ആരെയും, എവിടെയും പരസ്യവിചാരണ ചെയ്തതായി അറിവില്ല…. അതുപോലെ തന്നെയാണ് തുളസിയും.. ഇതൊക്കെയാണ് എന്റെ കുഗ്രാമത്തില്‍ നാല് പതിറ്റാണ്ടു മുന്‍പ് മുതല്‍ ഞാന്‍ കണ്ട നവോത്ഥാനം…!! ജിയോ ബേബി എന്ന മഹാന്‍ ഈ 21 ആം നൂറ്റാണ്ടില്‍ കണ്ട മഹത്തായ അടുക്കള സ്വന്തം വീട്ടിലെ അടുക്കള തന്നെയായിരിക്കും എന്ന് തോന്നാനും അതാണ് കാരണം…!!

പിന്നെ, വീട്ടില്‍ കയറിവരുന്ന അതിഥികള്‍ക്ക് സിങ്കിലേ മലിനജലം കുടിക്കാന്‍ കൊടുക്കുന്നതും, അതിന്റെപേരില്‍ ശബരിമലക്ക് പോകാനിട്ട മാലയൂരി വെച്ച്‌കൊണ്ട് തല്ലാന്‍ ചെല്ലുന്നതും, സ്വാമിമാരുടെ തലയില്‍ (പ്രായമായ അച്ഛന്റെ തലയിലും) മലിനജലം കോരി ഒഴിക്കുന്നതും ഒക്കെയായിരിക്കും ജിയോ ബേബിയുടെ വീട്ടിലെ നവോത്ഥാനം.. പാവം, വിഷമം തോന്നി..!!

ശെരിക്കും, കുഞ്ഞുടുപ്പിടുന്നതാണോ നവോത്ഥാനം ? ഡാന്‍സ് പഠിക്കുന്നതും, പഠിപ്പിക്കുന്നതുമാണോ സ്ത്രീ വിമോചനം ? മലിനജലം കോരി നായകന്‍റെ മുഖത്തൊഴിച്ച്‌ നടന്നു പോകുന്നതിന്റെ ഒരു നാലിലൊന്നു ആര്‍ജ്ജവം പോലും വേണ്ടായിരുന്നല്ലോ ഒരു ജോലി കണ്ടുപിടിച്ചു സ്വന്തം കാലില്‍ നിന്നിട്ട് മതി കല്യാണം എന്ന് തീരുമാനിക്കാനും, സ്വന്തം അഭിരുചിക്കനുസരിച്ച ഒരാളെ ഭര്‍ത്താവായി തിരഞ്ഞെടുക്കാനും, കല്യാണം കഴിഞ്ഞ് സമയാസമയങ്ങളില്‍ സ്വന്തം ഭര്ത്താവുമായി സംസാരിക്കാനും, ഇഷ്ടങ്ങളും, അനിഷ്ടങ്ങളും പരപസ്പരം പങ്കുവെക്കാനും അറിഞ്ഞിരിക്കാനും, അതനുസരിച്ച്‌ മുന്നോട്ടുപോകാനും… ഇനി അതൊന്നും പറ്റില്ലെങ്കില്‍ മാന്യമായി പിരിയാനും..!!

ഏറ്റവും തമാശയായി തോന്നിയത് കഥയുടെ അവസാനം, രണ്ടാമത് കെട്ടി കൊണ്ടുവന്ന പെണ്ണിനോട് കിന്നാരം പറഞ്ഞു നിന്നിട്ട് ചായക്കപ്പ്‌ അവളുടെ കയ്യിലേക്ക് കൊടുത്തിട്ടു നായകന്‍ നടന്നു നീങ്ങുമ്ബോള്‍, അതുമേടിച്ചു പുതുപ്പെണ്ണു കഴുകി വെക്കുമ്ബോള്‍, ജിയോ ബേബിയുടെ നവോത്ഥാനം എവിടെ നില്‍ക്കുന്നു എന്ന് പ്രേക്ഷകര്‍ക്ക് നന്നായി മനസിലാകുന്നു..

പിന്നെ, സിനിമയില്‍ കാണിച്ചത് ശബരിമലയും, അശുദ്ധിയും ഒക്കെ ആയതുകൊണ്ട് പ്രശ്‌നമില്ല… ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നൊരു സാധനം ഒരു കൊല്ലം മുന്‍പ് വന്നത് തലമൂത്ത നവോത്ഥാനനായകന്‍റെ കൈവശം കെട്ടഴിക്കാതെ ഇരിക്കുന്നുണ്ട്… അടച്ചുറപ്പുള്ള ഒരു മുറി ഇല്ലാത്തതുകൊണ്ട്, ഷൂട്ടിങ് സമയത്ത് തുറസ്സായ സ്ഥലത്തു നിന്ന് വസ്ത്രം മാറാനും, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വിധിക്കപ്പെട്ട മലയാളത്തിലെ നായികമാരെപ്പറ്റിയും, കിട്ടുന്ന അവസരം ഒട്ടും പാഴാക്കാതെ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ജീവിതകാലം മുഴുവന്‍ അവരെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന മഹാരഥന്മാരായ നായകന്മാരെപ്പറ്റിയും അതില്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്… ഹേമ കമ്മീഷന്‍ പറഞ്ഞ സിനിമാ മേഖലയിലെ പാട്രിയാര്‍ക്കിയെപ്പറ്റി ഒരു സിനിമ പിടിച്ചിരുന്നെങ്കില്‍ ഇതിലും നന്നായി ഓടിയേനെ.. ജിയോ ബേബിക്കും കൂട്ടര്‍ക്കും അതിനിനിയും സമയമുണ്ട്… !!

പറഞ്ഞുവന്നത്.. എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്… എല്ലാവരും ചേരുന്നതാണീ ലോകം.. അല്ലാതെ ഭാരതത്തിലെ എല്ലാ അടുക്കളയും, കുടുംബങ്ങളും ഇങ്ങനെയാണെന്നുള്ള സാമാന്യവല്‍ക്കരണം ഒരിക്കലും ശെരിയല്ല.. ഞാന്‍, എന്റെ കുടുബത്തില്‍ എന്റെ ജീവിതത്തില്‍ കണ്ട ഒരു പുരുഷനും സുരാജ് വെഞ്ഞാറന്മൂടിന്റെ ഛായയില്ല.. അതുകൊണ്ട് എല്ലാവരും നല്ലവര്‍ ആണെന്നല്ല… എല്ലാത്തിലും നല്ലതും, ചീത്തയുമുണ്ട്… പുരുഷനെ മാറ്റി നിര്‍ത്തി ഇവിടെയൊരു നവോത്ഥാനത്തിന് സാധ്യതയില്ല… സ്ത്രീ, സ്വന്തം ശക്തി തിരിച്ചറിയുന്നിടത്താണ് യഥാര്‍ത്ഥ നവോത്ഥാനം തുടങ്ങുന്നത്..!!

ഉദ്ധരേത് ആത്മനാത്മാനം ന ആത്മാനം അവസതയേത്.. ആത്മൈവഹി ആത്മനോ ബന്ധു.. ആത്മൈവ രിപുരാത്മനഃ

നിങ്ങള്‍ തന്നെയാണ് നിങ്ങളെ ഉയര്‍ത്തേണ്ടത്… നിങ്ങള്‍ക്കെ നിങ്ങളെ ഉയര്‍ത്താന്‍ കഴിയൂ.. നിങ്ങള്‍ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.. നിങ്ങള്‍ നിങ്ങളെ ഉയര്‍ത്തുമ്ബോള്‍ നിങ്ങള്‍ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു…നിങ്ങള്‍ നിങ്ങളെ തന്നെ താഴ്ത്തുമ്ബോള്‍ നിങ്ങള്‍ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു…!അതുകൊണ്ട് നിങ്ങള്‍ക്കെ നിങ്ങളെ ഉയര്‍ത്താന്‍ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക…ഒരിക്കലും നിങ്ങള്‍ നിങ്ങളെ താഴ്ത്തരുത്…

സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആര്‍ജ്ജവത്തോട് കൂടി മുന്നോട്ട് പോവുക..!!

പികെ ഷിബി’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button