കൊല്ലത്ത് വയോധികനെ പോലീസ് മര്‍ദിച്ചതായി പരാതി

കൊല്ലം: കൊല്ലം അഞ്ചലില്‍ ഓട്ടോ ഡ്രൈവറായ വയോധികനെ പോലീസ് മര്‍ദിച്ചെന്ന് പരാതി. ആയുര്‍ സ്വദേശിയായ തങ്കപ്പനാണ് മര്‍ദനം ആരോപിച്ച് പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ ജ്യോതിഷിനെതിരെയാണ് ആരോപണം. ഈ മാസം 9ന് വൈകുന്നേരമാണ് മര്‍ദനം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

പരാതിക്കാരനായ ഓട്ടോ ഡ്രൈവര്‍ രണ്ട് യുവാക്കളുമായി അഞ്ചലില്‍ നിന്ന് ഓട്ടം പോയിരുന്നു. ഓട്ടോക്കൂലി ചോലിയുള്ള തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കം. തങ്കപ്പന്‍ വിവരം പൊലീസില്‍ അറിയിച്ചു. എന്നാല്‍ അഞ്ചല്‍ സ്റ്റേഷനില്‍ നിന്ന് എത്തിയ എസ്‌ഐ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് തങ്കപ്പന്റെ പരാതി.
തന്റെ കൈയിലുള്ള ഫോണ്‍ പിടിച്ചു വാങ്ങിയതായും പരാതിയിലുണ്ട്.

ഫോണ്‍ വാങ്ങാന്‍ പിറ്റേദിവസം സ്റ്റേഷനില്‍ പോയപ്പോഴും മര്‍ദനം തുടര്‍ന്നതായി തങ്കപ്പന്‍ ആരോപിക്കുന്നു. എന്നാല്‍ മര്‍ദനം ഉണ്ടായിട്ടില്ലെന്നും ഇയാള്‍ക്കെതിരെ നാട്ടുകാര്‍ ഉള്‍പ്പെടെ പരാതി നല്‍കിയത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നാണ് എസ്‌ഐ ജോതിഷിന്റെ വിശദീകരണം. പിറ്റേദിവസം ഇയാള്‍ സ്റ്റേഷനില്‍ വന്നില്ലെന്നും എസ്‌ഐ അറിയിച്ചു. സംഭവത്തില്‍ തങ്കപ്പന്‍ പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. കരള്‍ രോഗിയാണ് 65 കാരനായ തങ്കപ്പന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News