മാവേലിക്കരയില്‍ പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയില്‍ പാചകവാതക സിലണ്ടര്‍ പൊട്ടിതെറിച്ചു വൃദ്ധ ദമ്പതികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയിലായിരുന്നു സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വടക്കേതുണ്ടം പാലപ്പള്ളില്‍ വിനോദ് ഭവനത്തില്‍ രാഘവന്‍ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഫോറന്‍സിക്ക് വിഭാഗം പരിശോധന ആരംഭിച്ചു. പരിശോധനക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

അടുക്കളയോടു ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ വെച്ചിരുന്ന 2 സിലണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു. ആത്മഹത്യയാണോ എന്നും സംശയിക്കുന്നുണ്ട്. അടുക്കളയില്‍ പാചകത്തിനുപയോഗിക്കുന്ന സിലിണ്ടറല്ല, കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്നതായി കരുതപ്പെടുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇതാണ് ദുരൂഹത ഉണര്‍ത്തുന്നത്.

വീട്ടില്‍ നിന്ന് സ്‌ഫോടന ശബ്ദം ഉയരുകയും തീ പടര്‍ന്നു പിടിക്കുകയും ചെയ്തത് ശ്രദ്ധിച്ച അയല്‍വാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. വീടിനുള്ളില്‍ പരക്കുകയും വീട് മുഴുവന്‍ തീയും പുകയും നിറയുകയും ചെയ്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ക്ക് ഉള്ളിലേക്ക് കടക്കാനായില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് വീട് സീല്‍ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News