Home-bannerNews

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കൽ: കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം,രജിസ്റ്റർ പുതുക്കി ഇല്ലെങ്കിൽ ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കുക പഴയ കണക്കുകൾ

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നിര്‍ത്തി വെച്ച കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ ജനവിരുദ്ധ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഡല്‍ഹിയില്‍ നടന്ന പത്ര സമ്മേളനത്തിലാണ് ജാവ്‌ദേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമ ബംഗാളും, കേരളവും ജനസംഖ്യ പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചതിനാല്‍ പുതിയ കണക്കുകള്‍ക്ക് പകരം 2010 ലെ കണക്കുകളായിരിക്കും ഉപയോഗിക്കുക. ഇതിലൂടെ അര്‍ഹതപ്പെട്ടവരുടെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും പാവങ്ങള്‍ പാവങ്ങള്‍ ആയി തന്നെ തുടരും. ജനവിരുദ്ധ രാഷ്ട്രീയം കളിക്കുന്നത് വഴി ജനങ്ങളെ വഞ്ചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പിണറായി വിജയനോടും, മമത ബാനര്‍ജിയോടും ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളാണ് സര്‍ക്കാരുകളുടെ നടപടിയിലൂടെ ഇല്ലാതാകാന്‍ പോകുന്നതെന്നും, ദയവായി പാവങ്ങളെ വികസന പദ്ധതികളില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നുമാണ് അമിത് ഷാ പറഞ്ഞത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button