തോല്‍വിയില്‍ നിയന്ത്രണം വിട്ട് മൊറോക്കന്‍ ആരാധകര്‍; ബ്രസല്‍സില്‍ സംഘര്‍ഷം

ബ്രസല്‍സ് : വ്യാഴാഴ്ച നടന്ന സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് മൊറോക്കോ പുറത്തായതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സംഘര്‍ഷം. ബ്രസല്‍സ് സൗത്ത് സ്റ്റേഷന് സമീപം തടിച്ചുകൂടിയ മൊറോക്കന്‍ ആരാധകരാണ് തങ്ങളുടെ ടീമിന്റെ പരാജയത്തില്‍ അതിരുവിട്ട് പെരുമാറിയത്. മൊറോക്കന്‍ പതാക പുതച്ചെത്തിയ നൂറ് കണക്കിന് ആരാധകര്‍ പൊലീസിനു നേരെ പടക്കങ്ങള്‍ എറിയുകയും കാര്‍ഡ്‌ബോഡും മറ്റു വസ്തുക്കളും കത്തിക്കുകയും ചെയ്തു.

അക്രമം അതിരുവിടുമെന്ന് കണ്ടതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അക്രമത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൂര്‍ണമെന്റില്‍ പരാജയമറിയാതെ സെമിയിലെത്തിയ മൊറോക്കോ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. പോര്‍ച്ചുഗല്‍ അടക്കമുള്ള വമ്പന്‍ ടീമുകളെ അട്ടിമറിച്ച മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യവുമാണ്. ശനിയാഴ്ച രാത്രി 8.30 ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News