NationalNews

‘കച്ചത്തീവ് തിരികെ കിട്ടാൻ യുദ്ധം വേണ്ടിവരു’മെന്ന് മോദി അന്ന് പറഞ്ഞു; തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ വ്യത്യസ്ത നിലപാടുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യക്ക് അവകാശപ്പെട്ട കച്ചത്തീവ് ദ്വീപിനെ ശ്രീലങ്കയ്ക്ക് ‘നിർദ്ദയം വിട്ടുകൊടു’ക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചെയ്തത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ചർച്ചാവിഷയമായിരിക്കുകയാണ്. തമിഴ്നാട്ടിൽ അണ്ണാമലൈ ദിവസങ്ങളായി കച്ചത്തീവ് പ്രശ്നം ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. നേരത്തെ നെഹ്റു കച്ചത്തീവിനെ വിട്ടുകൊടുക്കാൻ സമ്മതം നൽകിയെന്ന ആരോപണമാണ് പ്രധാനമായും കേട്ടിരുന്നത്. ഇത്തവണ നെഹ്റുവിനെയല്ല, മറിച്ച് ഇന്ദിരാഗാന്ധിയെ കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

1974ൽ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുനൽകാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചുവെന്നാണ് അണ്ണാമലൈ പറയുന്നത്. താൻ സംഘടിപ്പിച്ചതെന്ന് അവകാശപ്പെടുന്ന ഒരു വിവരാവകാശ രേഖ മുൻനിർത്തിയാണ് അണ്ണാമലൈയുടെ വാദം. വിവരാവകാശ രേഖ തന്നെ ഞെട്ടിച്ചെന്ന് പ്രധാനമന്ത്രി മോദിയും പറയുന്നു.

ഒരു ലോക്സഭാ തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് വളരാൻ സാധ്യതയുള്ള ഒരു പ്രശ്നം എന്ന നിലയിൽ കച്ചത്തീവ് വിവാദം ശ്രദ്ധ നേടുകയാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കൂടി ബാധിക്കുന്ന വിഷയം കൂടിയാണിത്.

1974ലെ ഒരു ഉടമ്പടിയിലൂടെയാണ് (Indo-Sri Lankan Maritime agreement) കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചത്. ഇതിനു മുമ്പു തന്നെ ജവഹർലാൽ നെഹ്റു അടക്കമുള്ള നേതാക്കൾ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുന്നതിന് അനുകൂലമായ നിലപാടെടുത്തിരുന്നു. ഈ പ്രശ്നം ഇടക്കിടെ ഉയർന്നു വരുന്നത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കും എന്നതല്ലാതെ പ്രയോജനമൊന്നുമില്ല എന്ന നിലപാടായിരുന്നു നെഹ്റുവിന്. ഇന്ദിരാ ഗാന്ധി കണ്ടത്, ഈ ചെറിയ ഭൂപ്രദേശം സൈനികതന്ത്രപരമായോ സാമ്പത്തികപരമായോ ഒന്നും ഇന്ത്യയെ കാര്യമായി ബാധിക്കില്ല എന്നതായിരുന്നു.

കച്ചത്തീവ് ദ്വീപ്

285 ഏക്കർ വിസ്തൃതി വരുന്ന ചെറിയൊരു ഭൂപ്രദേശമാണ് കച്ചത്തീവ് എന്ന ദ്വീപ്. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലിടുക്കിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സിലോൺ കേന്ദ്രമാക്കി ശ്രീലങ്കയിൽ‌ കോളനിഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ അധികാരത്തിൻകീഴിലായിരുന്ന ഈ ഭൂപ്രദേശം നേരത്തെ രാമനാട് രാജാക്കന്മാരുടെ ഭരണത്തിൻകീഴിൽ വന്നിരുന്നു. രാമനാട് രാജ്യം പിന്നീട് മദ്രാസ് പ്രസിഡൻസിയോട് കൂട്ടിച്ചേർക്കപ്പെട്ടു. അഥവാ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി എങ്കിലും പിന്നീട് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടവും സിലോണിലെ ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ദ്വീപ് ശ്രീലങ്കയുടെ അധികാരപരിധിയിൽ വന്നു. 1921ലായിരുന്നു ഇത്.

ഭൂമിശാസ്ത്രപരമായി വലിയ പഴക്കമുള്ളതല്ല കച്ചത്തീവ്. ഈ ദ്വീപിനെക്കുറിച്ച് പരാമർശമുള്ള ഏറ്റവും ആദ്യത്തെ പ്രമാണത്തിനും അധികം പഴക്കമില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ ശ്രീലങ്ക ഭരിച്ചിരുന്ന നിശാങ്ക മല്ല എന്ന രാജാവ് ‘കച്ചിത്തീവ്’ സന്ദർശിച്ച് പരിശോധന നടത്തിയതായി രേഖയുണ്ട്. പതിനേഴാം നൂറ്റാണ്ടുവരെ ജാഫ്ന രാജ്യത്തിന്റെ അധീനതയിലായിരുന്നു കച്ചിത്തീവ്. പിന്നീടിത് രാമനാട് രാജ്യത്തിന്റെ അധീനതയിലായി.

1920ൽ ദ്വീപിനുമേൽ തർക്കം ഉടലെടുത്തപ്പോൾ രാമനാട് രാജ്യത്തിന്റെ പക്കലുണ്ടായിരുന്ന ഭൂമി എന്ന ന്യായമാണ് ഇന്ത്യ ഉയർത്തിയത്. എന്നാൽ ദ്വീപും അവിടുത്തെ സെയ്ന്റ് ആന്റണീസ് പള്ളിയും ശ്രീലങ്കയുടേതാണെന്ന് ജാഫ്ന രൂപത നിലപാടെടുത്തു. 1921ൽ ഈ ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയുള്ള ധാരണയിൽ ഇരുരാജ്യങ്ങളും എത്തിച്ചേർന്നു.

1974ലെ ദീർഘദർശനമില്ലാത്ത നിലപാട്

ഏറെക്കാലം വലിയ തർക്കങ്ങളൊന്നുമില്ലാതെ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗത്ത് തുടർന്നു. എന്നാൽ തമിഴ്നാട്ടിലെ മത്സ്യബന്ധന തൊഴിലാളികളെ സംബന്ധിച്ച് ഈ ഭൂപ്രദേശം പ്രധാനമായിരുന്നു. തമിഴ്നാട്ടിൽ നിന്ന് രാഷ്ട്രീയ സമ്മർദ്ദം ഉയർന്നുവന്നു. 1974ലെ കരാർ പ്രകാരം ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികൾക്ക് ഈ ദ്വീപിനുചുറ്റും മത്സ്യബന്ധനം നടത്താനും വലയുണക്കാനുമെല്ലാം അനുമതിയുണ്ടെന്നാണ് കരുതിപ്പോന്നിരുന്നത്. എന്നാൽ 1974ലെ കരാറിൽ അങ്ങനെയൊരു നിബന്ധനയില്ലെന്ന് കേന്ദ്രം പിൽക്കാലത്ത് നിലപാടെടുത്തു. എൽടിടിഇയുമായി പ്രശ്നങ്ങൾ നിലനിന്ന കാലത്ത് ശ്രീലങ്കൻ സൈന്യം ഈ ദ്വീപിനെ ഒരു താവളമാക്കി മാറ്റി. ഇതും മത്സ്യബന്ധന തൊഴിലാളികൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു.

2011ൽ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത സുപ്രീംകോടതിയെ സമീപിച്ച് കച്ചത്തീവ് കരാർ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ പാർലമെന്റിൽ തീർപ്പാക്കേണ്ട വിഷയമാണെന്ന് നിലപാടെടുത്ത കോടതി പ്രശ്നത്തിലിടപെടാൻ വിസമ്മതിച്ചു.

മോദി സർക്കാരിന്റെ ഔദ്യോഗിക നിലപാട്

2014ൽ മദ്രാസ് ഹൈക്കോടതി കച്ചത്തീവ് പ്രശ്നം പരിഗണനയ്ക്കെടുത്തിരുന്നു. ഫിഷർമാൻ കെയർ പല്ലവാരം എന്ന സംഘടന നൽകിയ ഹരജിയിലായിരുന്നു ഇത്. ഈ ഹരജിയിന്മേൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കച്ചത്തീവിൽ യാതൊരു അധികാരാവകാശങ്ങളും ഇല്ലെന്നതായിരുന്നു.

2014ൽ പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതുകയും ചെയ്തു. നൂറ്റാണ്ടുകളായി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രയകേന്ദ്രമായിരുന്ന ഒരു ദ്വീപിനെ ആരോടും ചോദിക്കാതെ ഇന്ദിരാ ഗാന്ധി ശ്രീലങ്കയ്ക്ക് തീറ് നൽകിയതിനെ അവർ കത്തിൽ പരാമർശിച്ചു. ഉൾക്കാഴ്ചയില്ലായ്മയാണ് അന്ന് സർക്കാർ കാണിച്ചതെന്നും ആ നടപടി തിരുത്താൻ കേന്ദ്രം ഇപ്പോൾ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2014 ഓഗസ്റ്റ് മാസത്തിൽ സുപ്രീംകോടതി ഈ വിഷയം പരിഗണിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സര്‍ക്കാർ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനു വേണ്ടി അറ്റോർണി ജനറൽ മുകുൾ രോഹ്തഗി ചീഫ് ജസ്റ്റിസ് ആർഎം ലോധയുടെ ബഞ്ചിനോട് കാര്യം വിശദീകരിച്ചത് ഇങ്ങനെയായിരുന്നു: “ഒരു കരാർ മുഖാന്തിരമാണ് 1974ൽ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗത്തെത്തിയത്. എങ്ങനെയാണത് തിരികെ ലഭിക്കുക? കച്ചത്തീവ് തിരിച്ചു കിട്ടണമെങ്കിൽ യുദ്ധം ചെയ്യേണ്ടി വരും.” മുഖ്യമന്ത്രി ജയലളിതയും അന്നത്തെ ഡിഎംകെ പ്രസിഡണ്ട് എം കരുണാനിധിയുമാണ് കച്ചത്തീവ് തിരികെ ലഭിക്കണമെന്ന ആവശ്യവുമായി അന്ന് സുപ്രീംകോടതിയെ സമീപിച്ചത്.

ഒന്നാം മോദി സർക്കാരിന്റെ നിലപാട് തന്നെയായിരുന്നു രണ്ടാം യുപിഎ സർക്കാരിന്റേതുമെന്ന് അക്കാലത്തെ വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ പ്രസ്തുത ദ്വീപ് ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും അത് ഒരു കരാറിലൂടെ ശ്രീലങ്കയുടെ ഭാഗമായിക്കഴിഞ്ഞെന്നും യുപിഎ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

2016ൽ ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് പ്രശ്നം ചർച്ച ചെയ്തു. കച്ചത്തീവ് തിരികെ പിടിക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ പ്രധാനമന്ത്രി ഈ അഭ്യർത്ഥനയോട് അന്ന് വ്യക്തമായ ഒരു മറുപടി നൽകിയില്ല. 2014ൽ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ മറുപടി തന്നെയാണ് ഇപ്പോഴും ഇതിൽ അവസാന ഔദ്യോഗിക വാക്കായി നിലനിൽക്കുന്നത്. ‘കച്ചത്തീവ് തിരികെ കിട്ടണമെങ്കിൽ യുദ്ധം വേണ്ടി വരും!’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button