![](https://breakingkerala.com/wp-content/uploads/2023/04/mdma-arrest-kasargodu.jpg)
കാസർകോട്: ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ബേക്കൽ പൊലീസ് പിടികൂടിയത്.
കർണാടക റജിസ്ട്രേഷൻ കാറിലാണ് ഇവർ എംഡിഎംഎ വിറ്റത്. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.
അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർകോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്. മറ്റു രണ്ട് പേർ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.