FeaturedHome-bannerNational

ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം; മോദി പിന്നിൽ,റായ്ബറേലിയിലും വയനാട്ടിലും രാഹുൽ മുന്നിൽ

ന്യൂഡൽഹി: അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് കാഴ്ച. ഈ ഘട്ടത്തിൽ ഇരു മുന്നണികളും തമ്മിൽ കാര്യമായ സീറ്റ് വ്യത്യാസമില്ല. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടി. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. 

തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കു പോലും തുടക്കമിട്ട എൻഡിഎയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ആദ്യ സൂചനകൾ. എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button