CrimeKeralaNews

ഗൂഗിളില്‍ തിരഞ്ഞ്‌ ‘പഠിച്ചു’; ഫ്ലാറ്റിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും അറസ്റ്റിൽ

കൊച്ചി: ഗൂഗിളില്‍ നോക്കി പഠിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ഫ്ലാറ്റിൽ കഞ്ചാവു ചെടി വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം  പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്ക്കൽ റജിയുടെ മകൾ അപർണ (24) എന്നിവരാണ് പിടിയിലായത്. എറണാകുളം സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിൽ ഇവർ വളർത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി.

 

നിലംപതിഞ്ഞമുകൾ ഭാഗത്ത് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുക്കളയോടു ചേർന്നാണ് ചെടി വളർത്തിയിരുന്നത്. ചെടിക്ക് ആവശ്യത്തിനു വായു സഞ്ചാരം ലഭിക്കുന്നതിന് ഒരു ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളിൽ എങ്ങനെ കഞ്ചാവു വളർത്താം എന്ന് ഇന്റർനെറ്റിൽ നോക്കി പഠിച്ച ശേഷമാണ് ഇവർ കഞ്ചാവു ചെടി പരിപാലിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തി.

ഇവർക്കൊപ്പം മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിനും അറസ്റ്റു ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിൽ അനന്തന്റെ മകൻ അമലിനെയാണ് (28) കഞ്ചാവുമായി പിടികൂടിയത്. വീടു വാടകയ്ക്കെടുത്തു താമസിച്ചിരുന്ന അലനും അപർണയുമായി അമലിന് എന്തെങ്കിലും ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻഫോപാർക്ക് എസ്എച്ച്ഒ വിപിൻദാസ്, എസ്ഐ ജയിംസ് ജോൺ, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button