KeralaNews

കാസര്‍കോട് സമ്മേളനം അവസാനിപ്പിച്ചത് കോടതി ഉത്തരവനുസരിച്ച്,തൃശൂരില്‍ ബാധകമല്ലെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎം കാസർകോട് ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തൃശൂരിൽ ബാധകമല്ലെന്നും കോടിയേരി പറഞ്ഞു.

വിലക്കിനെ തുടർന്ന് വെള്ളിയാഴ്ച ആരംഭിച്ച കാസർകോട് ജില്ലാ സമ്മേളനം ചുരുക്കി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം തൃശൂരിലും ഇന്നാണ് സിപിഎം ജില്ലാ സമ്മേളനം ആരംഭിച്ചത്. ഇത് ശനിയാഴ്ച അഞ്ചു മണിയോടെ അവസാനിപ്പിക്കുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി ചുരുക്കുകയായിരുന്നു.

ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഈ മാസം 28 മുതൽ 30 വരെയാണ് ആലപ്പുഴ ജില്ലാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.

സിപിഎമ്മിന്റെ അഭിപ്രായം കേൾക്കാതെ പറഞ്ഞ വിധിയാണിതെന്നും കോടിയേരി പ്രതികരിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കിയത്. പൊതുസമ്മേളനങ്ങൾ വിലക്കിക്കൊണ്ട് വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. രണ്ടു മണിക്കൂറിനകം ഇത് പിൻവലിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് കോടതി നിർദേശം നൽകി. ഒരാഴ്ചത്തേക്കാണ് ഉത്തരവിന് പ്രാബല്യം.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button