KeralaNews

കാവുങ്കണ്ടത്ത് പാറമട മാഫിയ പുരയിടങ്ങൾക്ക് തീയിട്ട സംഭവം, ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മാണി.സി. കാപ്പൻ

പാലാ: കടനാട് വില്ലേജിലെ കാവുങ്കണ്ടത്ത് പുരയിടത്തിനു തീയിട്ട സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ടു നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കാവുങ്കണ്ടത്ത് പാറമട മാഫിയ പുരയിടങ്ങൾക്കു തീയിട്ടതിനെതിരെ നാട്ടുകാർ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് കാവുങ്കണ്ടത്ത് പാറമട പ്രവർത്തിക്കാൻ അനുവദിക്കുകയില്ലെന്നു മാണി സി കാപ്പൻ ഉറപ്പു നൽകി. പൊതുവഴി കയ്യേറി പാറമട മാഫിയാ വഴി അടച്ചതുമൂലം ഫയർ എഞ്ചിനു തീ പിടുത്ത സ്ഥലത്ത് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചില്ലെന്നു എം എൽ എ ചൂണ്ടിക്കാട്ടി. ഇതു വൻ നാശനഷ്ടങ്ങൾക്കിടയാക്കി. ജനദ്രോഹപരമായ യാതൊരു പ്രവർത്തനവും നടക്കാൻ അനുവദിക്കുകയില്ലെന്നും എം എൽ എ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ്, കുര്യാക്കോസ് ജോസഫ്, കെ എസ് അജയകുമാർ, ആർ സജീവ്, ജോണി കോഴിക്കോട്, അലക്സ് കോഴിക്കോട്ട്, സുരേഷ് വേളുപുല്ലാട്ട്, ബേബി ഉറുമ്പുകാട്ട് എന്നിവർ പ്രസംഗിച്ചു.

പാറമട മാഫിയാ പൊതുവഴി കയ്യേറി സ്ഥാപിച്ച ഗേറ്റ് നാട്ടുകാർ പൊളിച്ചു മാറ്റി. നാട്ടുകാരുടെ യാത്രയ്ക്കു തടസ്സമായി വഴിയിൽ കൊണ്ടിട്ടിരുന്ന കല്ലുകളും നാട്ടുകാർ നീക്കം ചെയ്തു.

ഭീതി സൃഷ്ടിച്ചു സ്ഥലത്തു നിന്നും നാട്ടുകാരെ ഇറക്കിവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തീയിടലെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഇതിനെതിരെ നാട്ടുകാർ പോലീസിനും ആർ ഡി ഓയ്ക്കും പരാതികൾ നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button