അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടകം

ബെംഗലൂരു കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടകം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ ഇവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മേയ് 18-ന് നാലു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക്.

അതേസമയം രാജ്യത്തെ കൊവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,58,333 ആയി. 24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോഴും ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരളം, ജാര്‍ഖണ്ഡ്, അസം, ഹരിയാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുകയാണ്.

തമിഴ്‌നാട്ടില്‍ 817 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 18,545 ആയി. മരണം 133 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 376 പുതിയ കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 15205ഉം മരണം 938ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 792 പുതിയ കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് രാജ്ഭവനിലെ ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. രാജസ്ഥാനില്‍ 280 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News