FeaturedHome-bannerKeralaNews

കളമശ്ശേരി സ്ഫോടനം: പൊട്ടിയത് ടിഫിന്‍ ബോക്‌സ്‌ ബോംബ്;ഐഇഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: കളമശ്ശേരിയിൽ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ഡല്‍ഹിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ അവഷിഷ്ടങ്ങൾ കണ്ടെത്തി. 

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

സ്ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. 

കളമശ്ശേരിയിലെ സ്‌ഫോടനസ്ഥലത്ത് കടുത്ത തീയും പുകയും അനുഭവപ്പെട്ടതായും വളരെ ഉയരത്തില്‍ തീപടര്‍ന്നതായും ദൃക്‌സാക്ഷി കൊച്ചുദേവസ്യ. മൂന്നുതവണ സ്‌ഫോടനശബ്ദം കേട്ടു. ഹാളിന്റെ മധ്യഭാഗത്ത് വഴിയിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊച്ചുദേവസ്യയുടെ ബന്ധുക്കളായ കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.

”അഗാധമായ പുകയായിരുന്നു. പിന്നെ ഒന്നും അറിയാന്‍പാടില്ല. ആള്‍ക്കാരെല്ലാം വേഗം പുറത്തുകടന്നു. മധ്യഭാഗത്ത് ഭയങ്കര തീയും പുകയുമാണ് ഉണ്ടായത്. മൂന്നുതവണ സ്‌ഫോടന ശബ്ദം
കേട്ടു. എല്ലാവരും ആ സമയത്ത് കണ്ണടച്ചുനില്‍ക്കുകയായിരുന്നു. ഉയരത്തില്‍ തീപടര്‍ന്നുപിടിച്ചു. എല്ലാവരും വേഗം പുറത്തിറങ്ങി.

കസേരയെല്ലാം നീക്കി തിക്കിതിരക്കിയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ചയായതിനാല്‍ കുറേ ആളുകളുണ്ടായിരുന്നു. കുട്ടികളും പ്രായമായവരും കുറേയുണ്ട്. ഞാന്‍ മക്കളോടൊപ്പം ഒരുമിച്ചായിരുന്നു ഇരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ തീപടര്‍ന്നു. ഭയങ്കര ശബ്ദമായിരുന്നു. പെരുന്നാളിന് കതിന പൊട്ടിക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ വലിയ ശബ്ദമാണ്. ഇത്രയുംവലിയ ശബ്ദം ലോകത്ത് വേറെ ഞാന്‍ കേട്ടിട്ടില്ല. ഇതിലും കൂടുതല്‍ ഇനി പേടിക്കാനില്ല”- അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button