നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വെറുതെയിരിക്കുമെന്ന് കരുതേണ്ട, പല കൊലകൊമ്പൻമാരും ഇനി നിയമസഭാ കാണില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി : തദ്ദേശതി​രഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ബി ജെ പിക്കെതിരെ ഒത്തുകളിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ ഇരുപത്തിയഞ്ചോളം പഞ്ചായത്തുകളിൽ ഇരുമുന്നണികളും ധാരണയുണ്ടാക്കി ബി ജെ പിക്ക് അധികാരം നിഷേധിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ഈ ഒത്തുകളി തുടർന്നാൽ പല കൊലകൊമ്പൻമാരും നിയമസഭ കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഭൂരിപക്ഷം മുൻസിപ്പാലിറ്റികളിലും ബിജെപി പ്രാതിനിധ്യം വർദ്ധിച്ചിട്ടുണ്ട്.എൻ‍ഡിഎ ശക്തമായ സ്ഥലങ്ങളിൽ ത്രികോണ മത്സരമുണ്ടായില്ല എന്നതാണ് ഇക്കുറി ഉണ്ടായ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.

1200 ഓളം വാർഡുകളിൽ എൽഡിഎഫ് – യുഡിഎഫ് ധാരണയുണ്ടായിരുന്നു. ഞങ്ങളെ തോൽപ്പിക്കാൻ ധാരണയുണ്ടാക്കിയ കോൺഗ്രസിന്റെ കഥ പല തദ്ദേശസ്ഥാപനങ്ങളിലും കഴിഞ്ഞ മട്ടാണ്. യാദവകുലം പോലെ ബിജെപി മുടിയും എന്ന് പറഞ്ഞ ചെന്നിത്തലയാണ് ബിജെപിയെ തോൽപിക്കാൻ നേതൃത്വം കൊടുത്തത്. കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ യുഡിഎഫ് – എൽഡിഎഫ് ധാരണ രൂപപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ സ്വന്തം നാട്ടിലടക്കം ഇതാണ് അവസ്ഥ. ഇവിടെയെല്ലാം എൽഡിഎഫും യുഡിഎഫും ചേർന്ന് ബിജെപിയെ തോൽപിക്കാൻ കൈ കോർത്തിട്ടുണ്ട്. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും കോൺ​ഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞങ്ങളെ തോൽപിക്കാനായി വോട്ട് മറിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. സമാന നിലപാട് സ്വീകരിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം കോൺഗ്രസ് തകർന്നു. മൂന്ന് മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് വരും. ഞങ്ങൾ വെറുതെയിരിക്കും എന്ന് കരുതേണ്ട. പല കൊലകൊമ്പൻമാരും കേരള നിയമസഭാ കാണില്ലെന്ന് ഞാൻ ഇപ്പോൾ ഓര്‍മ്മിപ്പിക്കുകയാണ് . പഞ്ചായത്ത് തി​രഞ്ഞെടുപ്പിലെ ക്രോസ് വോട്ടിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മറുപടി നൽകും. നിങ്ങൾ ഒത്തുകളിച്ചെങ്കിൽ ഞങ്ങളെ കൊണ്ടാവുന്നത് ഞങ്ങൾ ചെയ്യുമെന്നും സുരേന്ദൻ മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News